ഒരുപാട് പ്രത്യേകതകൾ ഉള്ള ക്ഷേത്രം ആണ് കോട്ടയം പൂവന്തുരുത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. പൂർണ്ണമായും അമ്മമാരുടെ നിയന്ത്രണത്തിൽ ഉള്ള ക്ഷേത്രം ആണിത്. ഭരണസമിതി അംഗങ്ങളും കമ്മിറ്റി അംഗങ്ങളും എല്ലാം തന്നെ അമ്മമാരാണ് . ജ്യോതി പൗർണ്ണമി സംഘത്തിന്റ്റെ കീഴിലാണ് ക്ഷേത്രം പ്രവർത്തിച്ചു പോരുന്നത്. ഉപാസന മൂർത്തിയായ ബാലഗോപാലനാണ് പ്രതിഷ്ഠ .
1980 കളിൽ അന്ന് പൂവന്തുരുത്തിൽ പ്രവർത്തിച്ചു പോന്നിരുന്ന മഹിളകളുടെ കൂട്ടായ്‌മയാണ് ഈ ക്ഷേത്രത്തിന്റ്റെ ഉത്ഭവത്തിന് തുടക്കമിട്ടത് . എല്ലാം മാസവും പൗർണ്ണമി ദിനങ്ങളിൽ നാമം ജപിക്കാനും ഭാഗവതം വായിക്കാനും വേണ്ടി ഒരു സ്ഥലം കണ്ടെത്തി അവിടെ ഓടിട്ട ഒരു ചെറിയ ശ്രീകോവിലും ഷെഡ്ഡും നിർമ്മിച്ചു . ആദ്യമായി ശ്രീകോവിലിൽ സ്ഥാപിച്ചത് ഭഗവാൻ ശ്രീകൃഷ്ണൻറ്റെ പ്രതിമയായിരുന്നു. തന്ത്രവിധി പ്രകാരമുള്ള പ്രതിഷ്ഠയായിരുന്നില്ല അത് .ആ സമയത്തുണ്ടായ ചില അസ്വസ്ഥകൾ കാരണം ആ വിഗ്രഹത്തിന് കേടുപാടുകൾ സംഭവിക്കുകയും പിന്നീട് ഉണ്ണിക്കണ്ണൻറ്റെ ഒരു ചിത്രം ശ്രീകോവിലിൽ വയ്‌ക്കുകയും ചെയ്തു. എല്ലാം മാസവും പൗർണ്ണമി ദിനങ്ങളിൽ അമ്മമാർ ഒത്തുകൂടുകയും നാമം ജപിക്കലും ഭാഗവത പാരായണവും അന്നദാനവും ഒക്കെയായി കഴിഞ്ഞു പോന്നു .
പിന്നീട് 1992 ൽ , കല്ലിൽ തീർത്ത ബാലഗോപാലൻറ്റെ വിഗ്രഹം പണി കഴിപ്പിക്കുകയും , ഘോഷയാത്രയും പൂജാദികർമ്മങ്ങളുമൊക്കെയായി , തന്ത്രവിധിപ്രകാരം ശ്രീകോവിലിൽ വെച്ചിരുന്ന ഉണ്ണിക്കണ്ണന്റെ ചിത്രത്തിന് പകരമായി പ്രതിഷ്ഠിക്കുകയും ചെയ്തു . എല്ലാ വർഷവും ഈ ദിനം പ്രതിഷ്ഠദിനമായും അതോടൊപ്പം ഏഴു ദിവസത്തെ സപ്താഹയജ്ഞവും നടത്തുന്നു. പൂർണ്ണമായും സ്ത്രീകളുടെ മേൽനോട്ടത്തിൽ ഒരു ക്ഷേത്രം എന്നത് തീർച്ചയായും വ്യത്യസ്തത പുലർത്തുന്ന ഒന്നാണ്.
ഒരിക്കൽ തിരുവാഭരണങ്ങൾ മോഷണം പോകുകയും അതിനാൽ ദേവപ്രശ്നം നടത്തുകയും ചെയ്തു. ദേവപ്രശ്നത്തിൽ തെളിഞ്ഞത് ഭഗവാന് കൂടുതൽ ചൈതന്യം വെച്ചു എന്നും അതിനാൽ പുതിയ ഇരിപ്പിടവും , ഉപദേവതമാർ, നാഗം എന്നിവരെ പ്രതിഷ്ഠിക്കണം എന്നുമായിരുന്നു. ക്ഷേത്രം പുതുക്കിപ്പണിയുകയും , നാഗം, ഉപദേവതമാർ എന്നിവരെ പ്രതിഷ്ഠിക്കുകയും ചെയ്തു. ക്ഷേത്രത്തിൻറ്റെ പുനർനിർമ്മാണം നടത്താൻ വേണ്ടി അമ്മമാർ വീടായ വീടുകൾ കയറി ഇറങ്ങി പണം സമാഹരിച്ചും സുമനസ്സുകൾ നൽകിയ സംഭാവനകൾ കൊണ്ടുമാണ് നടത്തിയത്.
അമ്മമാരുടെ ഉപാസനയുടെ ഫലമായി വന്നതിനാലാണ് പ്രതിഷ്ഠ ബാലഗോപാലൻ ആയത് . ഉണ്ണിക്കണ്ണൻ ആയതിനാൽ വലിയ പൂജകളോ , അർച്ചനകളോ ഒന്നും നടത്താൻ സാധിക്കില്ല. മഞ്ചാടിക്കുരുവും തൊട്ടിലും ഒക്കെയായി ഉണ്ണിക്കണ്ണൻ അമ്മമാരുടെ സ്നേഹഭാജനമായി ഈ ക്ഷേത്രത്തിൽ വിളയാടുന്നു . പൗർണ്ണമി ദിവസങ്ങളിലും മറ്റു പ്രത്യേക ദിനങ്ങളിൽ മാത്രം തുറക്കുന്ന ക്ഷേത്രത്തിൽ നിത്യ പൂജയില്ല. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഉണ്ണിക്കണ്ണനെ അമ്മമാർ ആശകളൊന്നും ഇല്ലാതെ മകനെ പോലെ സ്നേഹിക്കുന്നു. മാമ്മൂട്ടിയും താരാട്ട് പാടിയും അമ്മമാർ ഉണ്ണിക്കണ്ണനെ വണങ്ങുന്ന ഈ ക്ഷേത്രം , ഭഗവാന്റ്റെ വൃന്ദാവനം തന്നെയാണ് .