മഴക്കാലമായതുകൊണ്ട് കൊതുകിന്റെ ശല്യം മിക്ക വീടുകളിലും കൂടുതലാണ് . ഇവ ഡെങ്കിപ്പനി, ചിക്കൻഗുനിയ, മലമ്പനി തുടങ്ങിയ രോഗങ്ങൾ പരത്തുന്നു എന്ന് എല്ലാവർക്കും അറിയാം. എന്നാൽ കൊറോണ വൈറസ് മനുഷ്യരിലേക്ക് പകർത്താൻ കൊതുകുകൾക്ക് കഴിയുമോ ?
ഇല്ലാ എന്നാണ് ഇറ്റലിയിലെ ദേശീയ സ്ഥാപനമായ ഐ എസ് എസിന്റെ പുതിയ ശാസ്ത്രീയ പഠനം വ്യക്തമാക്കുന്നത്.രോഗം ബാധിച്ച രക്തത്തിൽ കടിച്ചാലും കൊതുകിന് അത് ഒരിക്കലും പകർത്താൻ സാധിക്കില്ലെന്ന് ഗവേഷണം തെളിയിച്ചു. തുമ്മുകയോ ,ചുമയ്‌ക്കുകയോ ചെയ്യുമ്പോഴും , മലിനമായ ഇടങ്ങളിൽ സ്പര്ശിക്കുന്നതിലൂടെയുമാണ് കൊറോണ വൈറസ് വ്യാപിക്കുന്നത്. കൊതുകൾക്ക് കോറോണയുടെ വ്യാപനം വർദ്ധിപ്പിക്കാനാവില്ല.
രോഗം ബാധിച്ചവരുടെ രക്തത്തിൽ നിന്ന് ഒരു കൊതുക് ഉയർന്ന അളവിൽ വൈറസ് എടുത്തിട്ടുണ്ടെങ്കിൽപ്പോലും വൈറസ് കൊതുകിനെ തന്നെ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ല. കൊതുകിന് രോഗം ബാധിച്ചിട്ടില്ലെങ്കിൽ അവ കടിക്കുന്ന അടുത്ത വ്യക്തിക്കും കൈമാറാൻ കഴിയില്ല.
എന്നാൽ മറ്റു ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ കൊതുക് പരത്തുന്ന രോഗങ്ങൾ കേരളത്തിൽ അനേകമാണ്. വർധിച്ചു വരുന്ന ജനസാന്ദ്രതയും മാലിന്യം നിറഞ്ഞ ജലസ്രോതസുമാണ് ഇതിന്റെ പ്രധാന കാരണം. ഇത്തരം രോഗം ഇല്ലാതാക്കാൻ വേണ്ടത് ശുചിത്വമാണ്.
വീടും പരിസരവും വൃത്തിയാക്കിവയ്‌ക്കുക എന്നതാണ് ഇതിനു പരിഹാരം. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക. കാരണം കൊതുക് പെരുകി മറ്റസുഖങ്ങൾ വരുത്തിയാൽ നിലവിലുള്ള സാഹചര്യത്തിൽ ആരോഗ്യമേഖലയെ വല്ലാതെ ബാധിക്കും. അതുകൊണ്ടുതന്നെ കൊതുകു വളരാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുക.