കൊല്‍ക്കത്ത: കൊറോണയുടെ പേരില്‍ മെല്ലെപോക്ക് നയം സ്വീകരിച്ചിരുന്ന മമതാ ബാനര്‍ജിയ്‌ക്ക് അടിതെറ്റുന്നതായി സൂചന. കേന്ദ്ര ആരോഗ്യവകുപ്പിന്റെ ശക്തമായ നിര്‍ദ്ദേശത്തില്‍ പരിശോധന വ്യാപകമാക്കിയതോടെ രോഗികളുടെ എണ്ണം കൂടുകയാണ്. കൊല്‍ക്കത്തനഗരത്തില്‍ തന്നെ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഒരുമാസത്തിന് ശേഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴും 7705 പേര്‍ക്ക് മാത്രമാണ് രോഗബാധ എന്നാണ് സര്‍ക്കാര്‍ കണക്ക്്. എന്നാല്‍ കൊല്‍ക്കത്തയില്‍ മാത്രം അത്രയും രോഗികളുണ്ടെന്നാണ് മാദ്ധ്യമങ്ങള്‍ പറയുന്നത്.
സംസ്ഥാനത്തെ ആരോഗ്യവകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പരിശോധനകളെ താളം തെറ്റിച്ചത്. നിരവധി സ്വകാര്യ ആശുപത്രികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ രോഗം ബാധിച്ചതോടെ അടച്ചുപൂട്ടിയിരുന്നു. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും സ്വകാര്യമേഖലയ്‌ക്ക് ലഭിച്ചില്ലെന്ന പരാതിയും വ്യാപകമാണ്.
ഇതിനിടെ കേന്ദ്ര ആരോഗ്യവകുപ്പിന് നേരിട്ടു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ തുടങ്ങിയതോടെ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങി. ഇതോടെ നിരവധി ഹാളുകളടക്കം ഏറ്റെടുത്തുകൊണ്ട് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.