ന്യൂഡല്‍ഹി: നിയന്ത്രണ രേഖക്ക് സമീപമുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച ഭീകരില്‍ ഒരാളെ തിരിച്ചറിഞ്ഞു. 23കാരനായ ഇദ്രീസ് അഹമ്മദ് ഭട്ട് എന്നയാളെയാണ് തിരിച്ചറിഞ്ഞത്. രണ്ടാമത്തെ ഭീകരനെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇയാള്‍ വിദേശിയാണ്.
ഇദ്രീസ് അഹമ്മദ് ഭട്ട് കുപ്വാരയിലെ ഹന്ദ്വാര സ്വദേശിയാണ്. 2018ല്‍ ഇയാള്‍ വാഗാ അതിര്‍ത്തിയിലൂടെ പാകിസ്താനിലേക്ക് കടന്നിരുന്നതായി പോലീസ് അറിയിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് എത്തിയവരേയാണ് സൈന്യം വധിച്ചത്. ഇരുവരും പാക് ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയിലെ ഭീകരരാണെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.
അതേസമയം, ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് നിന്നും എകെ 47 ഉള്‍പ്പെടെയുള്ള ആയുധശേഖരങ്ങള്‍ കണ്ടെടുത്തിരുന്നു. നൂറുകണക്കിന് വെടിയുണ്ടകളും പിസ്റ്റലുകളും ഗ്രനേഡുകളുമാണ് പരിശോധനയില്‍ കണ്ടെത്തിയത്. എന്നാല്‍, പിസ്റ്റലുകള്‍ ചൈനീസ് നിര്‍മ്മിതവും ഗ്രനേഡുകള്‍ പാകിസ്താന് നിര്മ്മിതവുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2001ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ ജയ്ഷെ മുഹമ്മദ് ഉപയോഗിച്ചതിന് സമാനമായ ഗ്രനേഡുകളാണ് പിടികൂടിയിരിക്കുന്നത്.