തിരുവനന്തപുരം : ഡെപ്യൂട്ടി കളക്ടറായി നേരിട്ട് നിയമനം ലഭിച്ച എം.ശിവശങ്കറെന്ന തിരുവനന്തപുരംകാരൻ കേരള രാഷ്‌ട്രീയത്തെ ഇളക്കിമറിക്കുന്ന കേസിൽ കേന്ദ്രസ്ഥാനത്ത് വന്നതെങ്ങനെയാണ്. ഐടിയുമായി ബന്ധപ്പെട്ട് മലപ്പുറത്തെ അക്ഷയ ഉൾപ്പെടെ നിരവധി പദ്ധതികൾ ആരംഭിച്ച ഉദ്യോഗസ്ഥന് പിഴച്ചത് എവിടെ നിന്നാണ്. സിപിഎമ്മിലെ പ്രമുഖ മന്ത്രിമാരുടെയെല്ലാം മാനസപുത്രനായിരുന്ന ശിവശങ്കറിന്റെ ശനിദശ ആരംഭിച്ചത് മുഖ്യമന്ത്രിക്കൊപ്പം ചേർന്നതിന് ശേഷമോ ? ചോദ്യങ്ങൾ നിരവധിയാണ്.
1995 ൽ കൺഫേഡ് ആയി ഐ.എ.എസ് ലഭിച്ച എം.ശിവശങ്കർ വിവിധ വകുപ്പുകളിൽ പ്രവർത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. ഇടതുപക്ഷം ഭരിക്കുമ്പോഴെല്ലാം നിർണായക സ്ഥാനത്ത് ഇദ്ദേഹത്തെ കാണാമായിരുന്നു. ഐടി മിഷനിലും പൊതുവിദ്യാഭ്യാസത്തിലും ടൂറിസം വകുപ്പിലും ശിവശങ്കർ മേധാവിയായിരുന്നിട്ടുണ്ട്. സിപിഎമ്മിന്റെ നയങ്ങൾ കണ്ടറിഞ്ഞ് ചെയ്യാൻ കഴിയുന്ന ആളായിട്ടാണ് ശിവശങ്കർ അറിയപ്പെട്ടത്.
അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് എം.എ ബേബിക്കൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പിലും കോടിയേരി ബാലകൃഷ്ണനൊപ്പം ടൂറിസം വകുപ്പിലും നിർണായക ചുമതലകൾ വഹിച്ചയാളാണ് ശിവശങ്കർ. പാർട്ടിയെ സംബന്ധിച്ചിടത്തോളം പ്രമുഖരായ രണ്ട് പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്കൊപ്പം ജോലി ചെയ്തയാൾ പാർട്ടി അധികാരത്തിൽ വരുമ്പോൾ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ പ്രിൻസിപ്പൽ സെക്രട്ടറിയാകുന്നതിൽ അത്ഭുതമില്ല.
എന്നാൽ 2016 മുതൽ കാര്യങ്ങൾ തകിടം മറിയുകയായിരുന്നു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിൽ പ്രിൻസിപ്പൽ സെക്രട്ടറി ഭരിക്കുന്ന ഐടി വകുപ്പ് നിരവധി വിവാദങ്ങളുടെ കേന്ദ്രമായി മാറി. സ്പ്രിങ്ക്ലർ വിവാദം ഉയർന്നപ്പോൾ സ്വയം കുറ്റം ഏറ്റെടുത്ത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ കാണിച്ച ആ വ്യഗ്രത മാത്രം മതിയാകും ശിവശങ്കറിന്റെ യജമാന ഭക്തി മനസ്സിലാക്കാൻ.
റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കെ.പി.എം.ജിയെ കൊണ്ടുവന്നത്, പ്രളയ നഷ്ടപരിഹാരത്തിനായി ആരംഭിച്ച മൊബൈൽ ആപ്പ് സൗജന്യമെന്ന് പറഞ്ഞെങ്കിലും എട്ടു ലക്ഷം കൊടുക്കേണ്ടി വന്നത്, റവന്യൂ വകുപ്പിലെ ഡിജിറ്റലൈസേഷൻ അട്ടിമറിച്ചെന്ന സിപിഐ ആരോപണം, ബെവ്കോയുടെ മദ്യ ആപ്പ് , എ ബസ് പദ്ധതിക്ക് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ കൺസൾട്ടൻസിയാക്കിയത് തുടങ്ങി നിരവധി ആരോപണങ്ങൾ ശിവശങ്കറിനു നേരേ ഉണ്ടായി.
അപ്പോഴെല്ലാം ശിവശങ്കറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു. പക്ഷേ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ തന്റെ ഓഫീസ് വാതിൽ മുട്ടിവിളിക്കുമെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മുഖ്യമന്ത്രി തന്റെ വിശ്വസ്തനെ കയ്യൊഴിഞ്ഞത്. അതും പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം മാറ്റി ഐടിസെക്രട്ടറി സ്ഥാനത്ത് തുടർന്ന് പോകാൻ പോലും അനുവാദം നൽകി. ഒടുവിൽ ഒരു വഴിയുമില്ലാതായപ്പോഴാണ് അവധിയെടുക്കാൻ നിർബന്ധിക്കേണ്ടി വന്നത്.
സത്യത്തിൽ ശിവശങ്കർ കള്ളനോ അതോ കള്ളന് കഞ്ഞിവെച്ചവനോ ? ഇനി അറിയേണ്ടത് അതാണ്. ഭരണത്തിലിരിക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഖജനാവിലെ കാശ് പാർട്ടിക്ക് പരോക്ഷമായി എത്തിക്കുന്ന സംവിധാനം വൃത്തിയായി ചെയ്യാൻ കഴിയുന്ന മറ്റൊരു പാർട്ടി തന്നെ ഇന്ത്യയിലില്ല. അതാണ് സിപിഎം നെറ്റ്‌വർക്കിന്റെ മിടുക്ക്. അഴിമതി ആരോപണം പോലും ഉയരാതെ ഖജനാവിലെ പൈസ പല പദ്ധതികൾ വഴി പാർട്ടിക്കും നേതാക്കൾക്കും കൃത്യമായെത്തും.
പിണറായി സർക്കാരിന്റെ കാലത്ത് കച്ചവടവും അഴിമതിയും അതിരു കവിഞ്ഞപ്പോഴാണ് പലതും പുറത്തുവന്ന് തുടങ്ങിയത്. ഇതിന്റെ പ്രധാന കങ്കാണിയായിരുന്നു ശിവശങ്കറെന്ന് കരുതേണ്ടി വരും. ഐടി വകുപ്പ് വഴിയുള്ള മിക്കവാറും സർക്കാർ പ്രോജക്ടുകൾ പാർട്ടി സൈബർ തൊഴിലാളികൾക്കും നേതാവിന്റെ മക്കൾക്കും വീതിച്ച് കൊടുക്കലിന് കൃത്യമായി ഇടനില നിന്നു ശിവശങ്കർ .
സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇടതും വലതും കക്കാൻ ഒരു പോലെയായതു കൊണ്ട് അതിനു വേണ്ട ഒത്താശ ചെയ്യാൻ ഉദ്യോഗസ്ഥ വൃന്ദം ഉണ്ടാകുമെന്നുള്ളത് തർക്കമറ്റ വസ്തുതയാണ്. കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന അഴിമതിയാണെങ്കിൽ പരസ്പരം സഹായിച്ച് തടി രക്ഷിക്കാമായിരുന്നു. എന്നാൽ രാജ്യ സുരക്ഷയെ ബാധിക്കുന്ന സ്വർണക്കടത്ത് വന്നത് മൂന്നാമതൊരു കക്ഷിക്ക് ഇടപെടാനുള്ള അവസരമൊരുക്കി.
രാജ്യസുരക്ഷയെ ബാധിക്കുന്നതും തീവ്രവാദ ബന്ധമുള്ളതുമായ കേസായതിനാൽ കൃത്യമായിത്തന്നെ കേന്ദ്രസർക്കാർ ഇടപെട്ടു. സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ലാത്ത എൻ.ഐ.എയെ കേസും ഏൽപ്പിച്ചു. ഇതാണ് കാര്യങ്ങൾ മാറിമറിയാൻ കാരണമായത്. ഇത് മുൻകൂട്ടി അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ശിവശങ്കറെന്ന കാലാളിനെ ബലി നൽകി സ്വന്തം തടി രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.
എൻ.ഐ.എ അന്വേഷണം എല്ലാ മേഖലകളിലേക്കും എത്തുമ്പോൾ ആ ചോദ്യത്തിന് എന്തായാലും ഉത്തരം ലഭിക്കേണ്ടതുണ്ട്.
എം.ശിവശങ്കർ കള്ളനോ അതോ പിണറായിയെന്ന പെരുങ്കള്ളന് കഞ്ഞിവെച്ചവനോ ? കേരളം കാത്തിരിക്കുന്ന ഉത്തരമാണത് ..