അഞ്ചിൽ ഒരു സ്ത്രീക്ക് വിഷാദ രോഗം ഉണ്ടാവുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . ആണുങ്ങളേക്കാൾ സ്ത്രീകൾ കൂടുതലായി വിഷാദരോഗത്തിന് അടിമപ്പെടുന്നു . ഋതുമതിയാകുമ്പോൾ തൊട്ട് ആർത്തവ വിരാമം വരെ സ്ത്രീകൾ പലതരത്തിലുള്ള ശാരീരികമായ മാറ്റങ്ങളിലൂടെ കടന്നു പോകുന്നു . ഓരോ അവസ്ഥയിലും സ്ത്രീകളിൽ പലതരത്തിലുള്ള മാനസിക സംഘർഷങ്ങൾ ആയിരിക്കും ഉടലെടുക്കുക . ഇത്തരം മാനസിക ശാരീരിക സംഘർഷങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ അത് ചിലപ്പോൾ എത്തിക്കുന്നത് വിഷാദരോഗത്തിലേക്കായിരിക്കാം .
സങ്കടം , ഉൽകണ്ഠ , നിസ്സംഗമായ മാനസികാവസ്ഥ , മുൻപ് ആസ്വദിച്ചിരുന്ന രതിയുൾപ്പെടെ പലതിനോടും വിരക്തി തോന്നുക , പെട്ടെന്ന് ദേഷ്യം വരുക , കാരണമില്ലാതെ നിർത്താതെ കരയുക , ഉറക്കമില്ലായ്മ , വിശപ്പില്ലായ്മ , അകാരണമായ കുറ്റബോധം , താൻ ഒന്നിനും കൊള്ളാത്തവൾ ആണെന്ന തോന്നൽ , നിസ്സഹായാവസ്ഥ , പ്രതീക്ഷ നഷ്ടപ്പെടുക , ഭാരം അമിതമായി കൂടുകയോ കുറയുകയോ ചെയ്യുക , ശ്രദ്ധ ചെലുത്താൻ കഴിയാതിരിക്കുക , ആത്മഹത്യ പ്രവണത തുടങ്ങിയവ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ ആവാം . സാധാരണയിൽ കൂടുതൽ നാളുകൾ ഈ ലക്ഷണങ്ങൾ നീണ്ടു നിന്നാൽ അത് വിഷാദരോഗം ആണെന്ന് മനസിലാക്കി ഉടൻ തന്നെ ചികിത്സ തേടുക .
പഠനങ്ങൾ അനുസരിച്ചു സ്ത്രീകളിൽ വിഷാദരോഗം വർദ്ധിപ്പിക്കുന്ന ഘടകങ്ങളിൽ പ്രത്യുല്പാദന , ജനിതകമായ അല്ലെങ്കിൽ മറ്റ് ജീവശാസ്ത്രപരമായ ഘടകങ്ങൾ ഉൾപ്പെടുന്നു. ഇന്ന് ഭൂരിഭാഗം സ്ത്രീകളും ഉദ്യോഗസ്ഥകളാണ് . വീട്ടിലെ ജോലിയും , കുട്ടികളെ വളർത്തലും ഒപ്പം ജോലി സ്ഥലത്തെ മാനസിക സമ്മർദ്ദവും എല്ലാം കൂടി ചേരുമ്പോൾ പല സ്ത്രീകൾക്കും താങ്ങാനാവുന്നതിൽ അപ്പുറമായിരിക്കും കാര്യങ്ങൾ . ഇത് ഒരു പരിധി കഴിയുമ്പോൾ വിഷാദരോഗത്തിലേക്ക് വഴി മാറുന്നു .
സാധാരണ ജീവിതശൈലിയിൽ നിന്ന് പൊടുന്നനെയുള്ള മാറ്റമാണ് ഒരു സ്ത്രീക്ക് അമ്മയായി കഴിയുമ്പോൾ ഉണ്ടാകുന്നത് . ഇത്തരത്തിലുള്ള മാറ്റങ്ങൾ സ്ത്രീകളിൽ മാനസികസംഘർഷങ്ങൾ ഉണ്ടാക്കിയേക്കാം .ചില സ്ത്രീകൾക്ക് ഒരു കുഞ്ഞുണ്ടായി രണ്ടു മൂന്ന് ദിവസം കഴിയുമ്പോൾ ആയിരിക്കാം പലതരത്തിലുള്ള ചിന്തകൾ ഉടലെടുക്കുന്നത് .പ്രസവാനന്തരം തങ്ങളുടെ ശരീരത്തിൽ ഉണ്ടായ മാറ്റങ്ങൾ ഉൽക്കണ്ഠ ഉണ്ടാക്കിയേക്കാം .ചില സ്ത്രീകളിൽ കുഞ്ഞിനെകുറിച്ചും അതിന്റെ സുരക്ഷയെകുറിച്ചും അമിതമായ ചിന്ത ഉടലെടുക്കും . ഇത്തരത്തിലുള്ള നിസ്സാര കാര്യങ്ങൾ പോലും വിഷാദരോഗത്തിലേക്ക് വഴിമാറാം .മിക്കസാഹചര്യങ്ങളിലും ഇത്തരം ഉൽകണ്ഠകളും ചിന്തകളും കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ മാറുന്നതാണ്. അങ്ങിനെ മാറാതെ നിൽക്കുന്ന സാഹചര്യത്തിൽ ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അനിവാര്യമാണ് .
ആർത്തവ വിരാമം അടുക്കുന്ന സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുകയും ഇതുമൂലം ശരീരത്തിന് പലതരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്യും. അമിതമായി വിയർക്കുക , ചൂടനുഭവപ്പെടുക , രതിയോട് വിരക്തി തോന്നുക , ശരീര ഭാരത്തിൽ മാറ്റം വരുക തുടങ്ങിയ കാരണങ്ങൾ മാനസിക സമ്മർദ്ദത്തിന് വഴിയൊരുക്കും . ഇതും ചിട്ടയോടെ ശ്രദ്ധിച്ചില്ലെങ്കിൽ വിഷാദരോഗമായി മാറിയേക്കാം .
ബാല്യകാലങ്ങളിൽ ലൈംഗികപീഡനങ്ങൾ നേരിട്ടുള്ള സ്ത്രീകൾ , ലിംഗവിവേചനം അനുഭവിച്ച സ്ത്രീകൾ , കൂട്ടുകാർക്കിടയിൽ തങ്ങൾ ഏറ്റവും മോശം സ്ഥിതിയിൽ ആണെന്ന് ചിന്തിക്കുന്ന സ്ത്രീകൾ , കുടുംബത്തിനുള്ളിലെ ഒറ്റപ്പെടൽ അനുഭവിക്കുന്ന സ്ത്രീകൾ , ഇവർക്കെല്ലാം വിഷാദരോഗം വരാനുള്ള സാധ്യത വളരെ കൂടുതൽ ആണ് .
സ്ത്രീകളുടെ ലോകം മിക്കവാറും കുടുംബമായിരിക്കും . പലപ്പോഴും തന്റെ അവസ്ഥ തുറന്നു പറയാനുള്ള സാഹചര്യം സ്ത്രീകൾക്ക് ലഭിക്കാറില്ല . ഇത് ഒരുതരം ഒറ്റപെടലിലേക്കാണ് അവരെ കൊണ്ടെത്തിക്കുന്നത്. ഈ ഒറ്റപ്പെടൽ വിഷാദരോഗത്തിന്റെ മുഖ്യ കാരണങ്ങളിൽ ഒന്നാണ് . എല്ലാ മനുഷ്യർക്കും ആവശ്യം തങ്ങൾ പറയുന്നത് വിഡ്ഢിത്തമാണെങ്കിൽ കൂടി സമാധാനത്തോടെ പറയുന്നത് കേൾക്കാൻ മനസുള്ള ഒരു വ്യക്തിയെ ആയിരിക്കും . അങ്ങിനെ ഒരു വ്യക്തിയുടെ അഭാവം പലപ്പോഴും വിഷാദരോഗത്തിലേക്ക് സ്ത്രീകളെ തള്ളി വിടും .നിങ്ങളുടെ അമ്മക്കോ , സഹോദരിക്കോ , ഭാര്യക്കോ , സുഹൃത്തിനോ ഇങ്ങിനെ ഏതെങ്കിലും വിധത്തിലുള്ള അവസ്ഥ ഉണ്ടെങ്കിൽ സമചിത്തതയോടെ അവയെ നേരിടാൻ അവരെ സഹായിക്കുകയും , കൂടെയുണ്ട് എന്ന ചിന്ത അവരിൽ വളർത്തുകയും ചെയ്യുക . ഇതുമൂലം രക്ഷിക്കാൻ കഴിയുന്നത് ഒരുപക്ഷെ ആത്മഹത്യയിലേക്ക് വഴുതി വീണേക്കാവുന്ന നിങ്ങൾ സ്നേഹിക്കുന്ന ഒരു വ്യക്തിയെ ആയിരിക്കും.
Comments