ബുലന്ദ്ശെഹര്‍: ഉത്തര്‍പ്രദേശിലെ അഭിഭാഷകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തടക്കം മൂന്നുപേര്‍ പിടിയില്‍. ജൂലൈ 31-ാം തീയതിമുതല്‍ കാണാതായ അഭിഭാഷകനെയാണ് കൊല്ലപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തിയത്. പ്രമുഖ അഭിഭാഷകനായ ധര്‍മേന്ദ്ര ചൗധരിയാണ് കൊല്ലപ്പെട്ടത്. കൊലപാതവുമായി ബന്ധമുണ്ടെന്ന് കരുതുന്ന അഭിഭാഷകന്റെ സുഹൃത്ത് വിവേകും രണ്ടു സഹായികളുമാണ് പിടിയിലായത്.
അഭിഭാഷകനായ ചൗധരിയില്‍ നിന്നും വന്‍തുക കൈക്കലാക്കിയ വിവേക് അത് തിരികെ നല്കാതിരിക്കാനാണ് കൊലപാതകം നടത്തിയെന്നാണ് പ്രഥമിക മൊഴി നല്കിയി രിക്കുന്നത്. ബുലന്ദ്ശഹറിലെ ഗുല്‍ഷന്‍ വിഹാര്‍ കോളനിയില്‍ താമസിച്ചിരുന്ന ചൗധരി വസ്തുക്കച്ചവടവും നടത്തുന്നുണ്ടായിരുന്നു. അതിലൂടെ ലഭിച്ച തുകയാണ് വിവേക് പല ആവശ്യങ്ങള്‍ക്കായി മേടിച്ചിരുന്നത്. തുക തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രൂക്ഷമായതിനെതുടര്‍ന്നാണ് കൊലപാതകം നടന്നത്.
ചൗധരി വീട്ടില്‍ സൂക്ഷിച്ചിരുന്ന ഡയറിയില്‍ നിന്നാണ് വിവേകുമായി ബന്ധപ്പെട്ട പണമിടപാട് വീട്ടുകാര്‍ കണ്ടെത്തിയത്. ഡയറിയിലെ വെളിപ്പെടുത്തലുകളാണ് വിവേകിനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. വിവേകിന് പണം പലിശയ്ക്കാണ് ചൗധരി നല്‍കിയിരുന്നതെന്നും പലിശ മാത്രം പത്തുലക്ഷത്തിന് മുകളില്‍ പോയതോടെയാണ് വിരോധം ആരംഭിച്ചതെന്നുമാണ് പോലീസ് കണ്ടെത്തിയത്. ചൗധരിയെ കൊന്നശേഷം ആളൊഴിഞ്ഞ ഗോഡൗണില്‍ 8 അടിയിലേറെ താഴ്ചയില്‍ കുഴിയെടുത്താണ് കുഴിച്ചുമൂടിയിരുന്നതെന്നും പോലീസ് അറിയിച്ചു.