ശ്രീ രാമദേവൻ വടക്കേഇന്ത്യയുടെ ഹൃദയവികാരമാണ്.സംസ്‌കൃതത്തിലെഴുതിയ വാല്‍മീകി രാമായണം വായിച്ചല്ല വടക്കേ ഇന്ത്യക്കാർ രാമ ദേവനെ നെഞ്ചിലേറ്റിയത് . സംസ്‌കൃതത്തില്‍ നിന്ന് രാമക ഥ പ്രാദേശികഭാഷയായ അവാധിയിലേക്ക് പരിഭാഷപ്പെടുത്തി രാമനെ ശരാശരി ഹിന്ദുകുടുംബങ്ങളിലെത്തിച്ചത് ഭക്തകവിയായ ഗോസ്വാമി തുളസീദാസാണ്.
പില്‍ക്കാലത്ത് രാമജന്‍മഭൂമി പ്രസ്ഥാനത്തിന് തന്നെ രൂപം നല്‍കാന്‍ കാരണമായത് തുളസീദാസിന്റെ രാമചരിതമാനസമാണെന്ന് പറയാം. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം രാം മന്ദിരത്തിന്റെ ഭൂമിപൂജ ഔദ്യോഗികമായി നടക്കുന്നതിന് ഒരാഴ്‌ച്ചമുമ്പ് അതായത് ജൂലൈ 27 ന് തുളസീദാസിന്റെ പിറന്നാളെത്തി എന്നത് തീര്‍ത്തും ആക്‌സ്മികമാകാം.
400 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രാദേശിക ഹിന്ദി ഭാഷയായ ‘അവാധിയില്‍ തുളസീദാസ് രാമന്റെ കഥ പറഞ്ഞത്. സംസ്‌കൃതപണ്ഡിതനായ ബ്രാഹ്മണനായിരുന്നിട്ടും പ്രാദേശികഭാഷയില്‍ അദ്ദേഹം രാമായണകാവ്യമെഴുതിയത് വെറും സാധാരണക്കാര്‍ക്ക് മനസിലാകാന്‍ വേണ്ടിയായിരുന്നു. വാരാണസിയില്‍ അന്നുണ്ടായിരുന്ന വരേണ്യകവികളില്‍ നിന്ന് ഭാഷാകവി എന്ന നിലയില്‍ അദ്ദേഹത്തിന് വിമര്‍ശനവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. രാമചരിതമാനസം എഴുതുന്നതിന് മുമ്പ് രാമായണം സംസ്‌കൃതത്തില്‍ പാരായണം ചെയ്യപ്പെട്ടിരുന്നെങ്കിലും അത് അഭ്യസ്തവിദ്യരുടെയും വരേണ്യവര്‍ഗത്തിന്റെ ഇടയിലായി ചുരുങ്ങിയിരുന്നു. അയോധ്യയില്‍ വച്ച് തുടക്കം കുറിച്ച രാമചരിതമാനസം തുളസീദാസ് എഴുതി അവസാനിപ്പിച്ചത് വാരാണാസിയിലിരുന്നാണ്.
വടക്കേഇന്ത്യയില്‍ മതത്തിലും സംസ്‌കാരത്തിലും താത്പര്യമുള്ള ആര്‍ക്കും രാമചരിതമാനസത്തില്‍ നിന്ന് ഒരു ഉദ്ധരണിയെങ്കിലും എടുക്കേണ്ടി വരുമെന്നാണ് ഭാഷാ സംസ്‌കാര ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. അത്രമേല്‍ രാമചരിതമാനസം നൂറ്റാണ്ടുകളായി ജനവിഭാഗത്തെ സ്വാധീനിക്കുന്നുണ്ടെന്ന് സാരം. ഭക്തിയുമായി ബന്ധപ്പെട്ട എല്ലാസാഹിത്യകൃതികളിലും ഏറ്റവും ശ്രേഷ്ഠമെന്ന് രാമചരിതമാനസത്തെ മഹാത്മാഗാന്ധി പ്രശംസിച്ചു.
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച തുളസിദാസിന്റെ ജനന സ്ഥലത്തെയും വര്‍ഷത്തെയും കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ്. ശ്രാവണ മാസത്തില്‍ ഉത്തര്‍പ്രദേശില്‍ ഗംഗാതീരത്തെ ഏതോ ഒരു ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചതെന്നാണ് പൊതുവേ കരുതുന്നത്. രാമന്റെ ജീവിതത്തെക്കുറിച്ച് ഒരു ഡസനോളം പുസ്തകങ്ങള്‍ തുളസിദാസ് എഴുതിയിട്ടുണ്ട്. ഹനുമാനെ സ്തുതിക്കുന്ന 40 ശ്ലോകങ്ങള്‍ ചേര്‍ന്ന ഹനുമാന്‍ ചാലിസയും ഇതില്‍പ്പെടുന്നു