തിരുവനന്തപുരം; പി എസ് സി നിയമന വിവാദത്തിലെ എം.ബി രാജേഷിന്റെ ന്യായീകരണ വീഡിയോക്ക് ശക്തമായ എതിർപ്പുമായി സോഷ്യൽമീഡിയ. ലൈക്കിന്റെ ഇരട്ടിയിലധികം ഡിസ്ലൈക്കുമായി രാജേഷിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ഉദ്യോഗാർത്ഥികളുടെ തെറിവിളിയും കുറവല്ല.
ഓരോ സെക്കൻ്റിലും വീഡിയോ ലിങ്കിൽ ഡിസ്ലൈക്ക് കൂടുന്ന കാഴ്ചയാണ് .നിലവിൽ നാല്പത്തി മൂന്നായിരം ലൈക്ക് ചെയ്തപ്പോൾ തൊണ്ണൂറായിരം പേരാണ് വീഡിയോയ്ക്ക് ഡിസ്ലൈക്ക് ചെയ്തത്. സിപിഎം ന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ആണ് രാജേഷ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘പി എസ് സി സിയമനം- സത്യം പറയുന്ന രേഖകളും കണക്കുകളും‘ എന്ന പേരിൽ എം ബി രാജേഷ് തയ്യാറാക്കിയിരിക്കുന്ന ന്യായീകരണ വീഡിയോയിൽ കമൻ്റും പ്രതികരണവുമായെത്തിയത് ജോലികാത്തിരിക്കുന്ന യുവജനങ്ങളാണ് എന്നതും ശ്രദ്ധേയമാണ്.
ഡിസ്ലൈക്കുകൾക്കൊപ്പം വീഡിയോയ്ക്ക് താഴെ രൂക്ഷവിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ‘എല്ലായിടത്തും പാർട്ടിക്കാരെ തിരുകി കയറ്റിയിട്ട് ന്യായീകരണമായി വന്നിരിക്കുന്നു’,’യൂട്യൂബിൽ ഏറ്റവും കൂടുതൽ ഡിസ്ലൈക്ക് കിട്ടിയ വീഡിയോ ഏതാ… ഒന്ന് ആഞ്ഞു പിടിച്ചാൽ ആ റെക്കോർഡ് തകർക്കാം’, ‘പരീക്ഷയിൽ തോറ്റവൻ റാങ്ക്ലിസ്റ്റിൽ ഒന്നാമൻ. ഇലക്ഷനിൽ തോറ്റവൻ ക്യാബിനറ്റ് റാങ്കിൽ, സാധരണക്കാരെ വടിയാക്കരുത്’ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.
പി എസ് സി ലിസ്റ്റ് ഉണ്ടായിട്ടുപോലും താൽക്കാലിക നിയമനം നടത്തുന്നതിന് സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. വിഷയം കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യധാരാ മാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഉദ്യോഗാർത്ഥികൾ ചാനലുകളിൽ ചൂണ്ടിക്കാട്ടുന്ന വസ്തുതകൾക്ക് മറുപടിയില്ലാതെ വിയർക്കുകയാണ് എം.ബി രാജേഷ്.
പോലീസ് കോൺസ്റ്റബിൾ പിഎസ് സി ലിസ്റ്റും സമാനമായ ആരോപണത്തെത്തുടർന്ന് കോടതി റദ്ദാക്കിയതായിരുന്നു. അർഹതയില്ലാത്തവർ റാങ്ക് ലിസ്റ്റിൽ കടന്നുകയറിയെന്ന് ആരോപിച്ച് ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിക്കുകയായിരുന്നു.