കോവിഡിന്റെ പശ്ചാത്തലത്തിൽ സൈബർ ലോകവുമായി മനുഷ്യർ കൂടുതൽ അടുക്കപ്പെട്ടിരിക്കുന്നു. ഒരു വീട്ടിലെ മുതിർന്നവർ മുതൽ കൊച്ചു കുട്ടികൾ വരെ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഗാഡ്‌ജക്ടുകൾ അമിതമായി ഉപയോഗിക്കുന്ന കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ ഓരോരുത്തരും കടന്നുപോകുന്നത്. ഓൺലൈൻ ക്ലാസ്സുകളും, വർക്ക് ഫ്രം ഹോം തുടങ്ങിയ പരിപാടികൾ മനുഷ്യരെ സൈബർ ലോകത്തിലേക്ക് നിർബന്ധമായി കൊണ്ടു പോവുകയാണ്.
എന്നാൽ സൈബർ ലോകത്തിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെപ്പറ്റി പലർക്കും അറിയില്ലയെന്നതാണ് സത്യം. പ്രത്യേകിച്ചും കുട്ടികളാണ് ഇത്തരം ചൂക്ഷണങ്ങളിൽ അകപ്പെടുന്നത്. ലോക്ക് ഡൗൺ സമയത്താണ് ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങളും നടന്നത്. അതിൽ സൈബർ ബുള്ളിയിങ്ങാണ് കൂടുതലായി കണ്ടുവരുന്നത്.
ഓൺലൈൻ മാദ്ധ്യമങ്ങൾ വഴി ഒരാളെക്കുറിച്ച് മോശമായ രീതിയിലുള്ള സന്ദേശങ്ങൾ അടിച്ചിറക്കി അവരെ ഭീക്ഷണിപ്പെടുത്തുന്നതിനെയാണ് സൈബർ ബുള്ളിയിങ്ങ് അഥവാ ഓൺലൈൻ ബുള്ളിയിങ്ങ് എന്ന് വിളിക്കുന്നത്. ഒരാളെ മോശമായി ചിത്രീകരിച്ച് അയാളെ മാനസികമായി തളർത്തുക, അവരെ ഭീഷണിപ്പെടുത്തുക തുടങ്ങിയ ഉദ്ദേശങ്ങളോടുകൂടിയാണ് സൈബർ ബുള്ളിയിങ്ങ് നടത്തുന്നത്. സെലിബ്രിറ്റികൾപ്പോലും സൈബർ ബുള്ളിയിങ്ങിനിരയാകാറുണ്ട്.
ഓൺലൈനിൽ നമ്മൾ എന്തൊക്കെ ചെയ്യുന്നു, എന്തൊക്കെ കാണുന്നു എന്നുവരെ കണ്ടു പിടിക്കാൻ സൈബർ ക്രിമിനലുകൾക്ക് സാധിക്കും. ഇതുവഴി ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ വരെ അപഹരിക്കാൻ കഴിയും. അതുകൊണ്ട് ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ അതിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ കുറിച്ച് നാം ഓരോരുത്തരും ബോധവാന്മാരാകണം. അതിനായി സൈബർ സേഫ്റ്റിയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനായി കേരള പോലീസിന്റെ കിഡ് ഗ്ലോവ് എന്ന പദ്ധതി ഉപയോഗിക്കാം. ഈ പദ്ധതിയിലൂടെ രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ഒരേപോലെ സൈബർ സുരക്ഷയെക്കുറിച്ച് കൂടുതൽ അറിവ് ലഭിക്കും.
Comments