ചുവന്ന പട്ട് ചുറ്റി , ചിലമ്പണിഞ്ഞ് , വാളുമേന്തി വരുന്ന ദൈവത്തിന്റെ പ്രതിപുരുഷൻ . ആർത്തു വിളിച്ച് മണികള്‍ തൂക്കിയ വാളുയര്‍ത്തി ആ രൂപം ഉറഞ്ഞു തുടങ്ങി . ചുറ്റും ഭയപ്പാടോടെ , നിറഞ്ഞ ഭക്തിയോടെ ആൾക്കൂട്ടം .വാളിന്‍റെയും ചിലമ്പുകളുടെയും ചെണ്ടയുടെയും നാദം വേര്‍തിരിച്ചെടുക്കാനാകാത്ത വിധം ഒന്നായപ്പോള്‍, താളം മുറുകിയ ഒരു നിമിഷത്തില്‍ ‘ദേവീ …’ എന്നു നീട്ടി വിളിച്ചുകൊണ്ടു ആ രൂപം വാള്‍കൊണ്ട് തന്‍റെ നെറുകയില്‍ ആഞ്ഞുവെട്ടി .
അമ്മയുടെ സാരിത്തുമ്പില്‍ ഇറുകി പിടിച്ച് കൊണ്ട് , ശ്വാസം അടക്കിപ്പിടിച്ചു വള്ളുവനാടന്‍ ബാല്യങ്ങള്‍ ഇത് കണ്ടിട്ടുണ്ട്. വെളിച്ചപ്പാട് എന്ന ആ ദൈവിക പരിവേഷത്തിനു മുന്നിൽ മുതിര്‍ന്നവര്‍ പോലും വിറച്ചിട്ടുണ്ട്.
പ്രധാനമായും വടക്കന്‍ കേരളത്തിലെ കാവുകളിലാണ് വെളിച്ചപ്പാടുകള്‍ ഉള്ളത്. ദേവിക്ഷേത്രങ്ങളിലും , മുത്തപ്പന്‍ കാവുകളിലും , കുട്ടിചാത്തന്‍ കാവുകളിലും എല്ലാം വെളിച്ചപ്പാടുകളെ അഥവാ കോമരങ്ങളെ കാണാം. വെളിച്ചപ്പാട് എന്നാല്‍ ദേവചൈതന്യത്തെ അഥവാ പ്രകാശത്തെ വഹിക്കുന്ന വ്യക്തി എന്നാണ് അര്‍ത്ഥം. സാധാരണയായി ഒരു കാവിലെ വെളിച്ചപ്പാടാവാനുള്ള അധികാരം പാരമ്പര്യമായി ഒരു കുടുംബത്തിനാവും ലഭിക്കുക. കൃത്യമായ അനുഷ്ഠാനങ്ങളും, വ്രതങ്ങളും പിന്തുടര്‍ന്നായിരിക്കും ഒരു വെളിച്ചപ്പാട് തന്‍റെ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടത്.
ചില സ്ഥലങ്ങളില്‍ ‘ അരുളപ്പാടുകള്‍ ‘ ഉണ്ടായി , ഉറയുന്ന ദിവസങ്ങള്‍ ഒഴിച്ചാല്‍ ബാക്കി ദിവസങ്ങളില്‍ ഒരു സാധാരണ ജീവിതം വെളിച്ചപ്പാടുകള്‍ക്ക് സാധ്യമാണ് . എന്നാല്‍ ചില സ്ഥലങ്ങളില്‍ പൂര്‍ണമായും ആ ദേവതാസങ്കല്‍പ്പത്തില്‍ ലയിച്ച് ആ കാവുമായി ബന്ധപ്പെട്ട് തന്നെയാവും അവരുടെ ജീവിതം. പുരുഷന്മാരും , സ്ത്രീകളും വെളിച്ചപ്പാടാവാറുണ്ട്. അതുപോലെ തന്നെ എല്ലാ സമുദായത്തില്‍ നിന്നും വെളിച്ചപ്പാടുകള്‍ ഉണ്ടാവാറുണ്ട്.
മുടി നീട്ടി വളര്‍ത്തി , ചെമ്പട്ടണിഞ്ഞു കയ്യില്‍ വാളുയര്‍ത്തി കാലില്‍ ചിലമ്പുകെട്ടി അരപ്പട്ടയണിഞ്ഞു ദേഹമാസകലം മഞ്ഞള്‍ പൂശി ഉറഞ്ഞു വരുന്ന വെളിച്ചപ്പാടുകള്‍ ഉലയാത്ത ഭക്തിയുടെ കൂടി അടയാളങ്ങള്‍ ആയിരുന്നു. ശ്രീകോവിലില്‍ ഇരിക്കുന്ന ദേവതാ സങ്കല്‍പ്പം ഭക്തരിലേക്ക് ഇറങ്ങിവരുന്നത് ഇവരിലൂടെ ആണെന്ന് കണക്കാക്കപ്പെടുന്നു . മുറുകുന്ന താളത്തിന്‍റെ അകമ്പടിയില്‍ ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടുകള്‍ അരുളപ്പാടുകള്‍ നടത്തുന്നു. അവര്‍ പറയുന്ന ഈ ‘ മൊഴികള്‍ ‘ ദേവചൈതന്യം ഭക്തരോടു പറയുന്നതായാണ് വിശ്വാസം. കാവിലേക്ക് വേണ്ട കാര്യങ്ങളും , ഭക്തര്‍ക്കുള്ള ഉപദേശവും അവരുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവും എല്ലാം ‘മൊഴികളായി ‘ വരുന്നു. അത് ദൈവത്തിന്‍റെ വാക്കുകള്‍ ആണെന്ന് തന്നെ ഭക്തര്‍ വിശ്വസിക്കുന്നു.
‘അത് നീ ആകുന്നു ‘ , ‘ തത്വമസി’ ചിന്ത തന്നെ ആണ് വെളിച്ചപ്പാടിലൂടെ യാഥാര്‍ത്ഥ്യമാകുന്നത് . മനുഷ്യനു കൈയെത്താന്‍ പറ്റാത്ത മറ്റൊരു ലോകത്തില്‍ ഇരിക്കുന്നവര്‍ അല്ല ദൈവങ്ങള്‍ എന്നും അവര്‍ നിങ്ങളിലേക്ക് ഇറങ്ങി വരുമെന്നും വെളിച്ചപ്പാടുകള്‍ നമ്മോടു പറയുന്നു. അചഞ്ചലമായ ഭക്തിയില്‍ തന്‍റെ ശരീരത്തെയും തന്നെ തന്നെയും മറക്കുന്ന ഒരു അവസ്ഥ ആണ് വെളിച്ചപ്പാടിന്റേത് . പതിയെ പതിയെ വടക്കന്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ മറഞ്ഞു കൊണ്ടിരിക്കുന്ന ഒരനുഷ്ഠാനം കൂടിയാണിത്.
എല്ലാത്തിലും എന്ന പോലെ ഇതിലും ചെറിയ ഒരു ശതമാനം ആളുകള്‍ കലര്‍പ്പ് കലര്‍ത്തിയിട്ടുണ്ട് .അത് വിശ്വാസത്തെയും ബാധിച്ചിട്ടുണ്ട് . എന്നാല്‍ കൃത്യമായ അനുഷ്ഠാനവ്രതങ്ങളോട് കൂടി തന്‍റെ ജീവിതം ഇതിനായി മാറ്റിവെച്ചവരും ഉണ്ട്. നമ്മുടെ വിശ്വാസങ്ങള്‍ക്ക് കരുത്തേകുന്ന ഇത്തരം ആളുകളെ നാം മറന്നു പോകരുത്.
കേരളത്തില്‍ അല്ലെങ്കില്‍ വള്ളുവനാട്ടില്‍ മാത്രം കണ്ടുവരുന്ന ഒന്നല്ല വെളിച്ചപ്പാടുകള്‍.ദൈവത്തിന്‍റെ സന്ദേശങ്ങള്‍ മനുഷ്യരിലേക്കെത്തിക്കുന്ന ഇത്തരം സന്ദേശ വാഹകര്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ട്. അചഞ്ചലമായ ഭക്തി എല്ലായിടത്തും ഉണ്ടല്ലോ .. പ്രകടിപ്പിക്കുന്ന രീതിക്കല്ലേ മാറ്റം വരുന്നുള്ളൂ.
Comments