2019 ആഗസ്റ്റ് 9 നാണ് ഒറ്റ ദിവസം കൊണ്ട് 220 ദശലക്ഷം വൃക്ഷത്തൈകൾ നട്ടുകൊണ്ട് ഉത്തർ പ്രദേശ് ലോകത്തിന് മാതൃകയായത് . വിദ്യാർത്ഥികൾ , നിയമവിദഗ്‌ദ്ധർ , പല മേഖലയിൽ ജോലി ചെയ്യുന്നവർ തുടങ്ങി ധാരാളം ആളുകളാണ് കാലാവസ്ഥ വ്യതിയാനത്തിന് എതിരായിട്ടുള്ള പോരാട്ടത്തിൽ അണിനിരന്നത് . വഴിയോരങ്ങളിലും , റെയിൽവേ ട്രാക്കുകളുടെ അരികുകളിലും , വനമേഖലകളിലുമായിട്ടാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത് .
ഒരു വർഷം മുൻപ് നടന്ന ചടങ്ങിൽ ഇരുന്നൂറ്റി ഇരുപത് എന്ന സംഖ്യ തിരഞ്ഞെടുത്തത് ഉത്തർ പ്രദേശിൽ ആ സമയം ഏകദേശം ഇരുന്നൂറ്റി ഇരുപത് ദശലക്ഷം ആളുകൾ വസിക്കുന്നതിനാലാണ് . ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥാണ് ഇങ്ങിനെ ഒരു സംരംഭത്തിന് തുടക്കമിട്ടത് . വനനശീകരണം മൂലം ഉണ്ടായ മഴയുടെ കുറവും കാലാവസ്ഥ വ്യതിയാനവും കണക്കിലെടുത്താണ് ഇതുപോലൊരു പദ്ധതി നടപ്പിലാക്കിയത് .
നിയമം അനുസരിച്ചു മുപ്പത്തി മൂന്ന് ശതമാനം വനമേഖല വേണ്ടയിടത്തു വെറും ഒൻപതു ശതമാനം മാത്രമാണുള്ളത് . ഭാരതത്തിന്റെ മൂന്നിലൊന്നു ഭാഗം വൃക്ഷത്തണൽ കൊണ്ട് നിറയണം എന്ന ആശയവും കൂടി കണക്കിലെടുത്തുകൊണ്ടാണ് മരങ്ങൾ നട്ട് പിടിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും .
നട്ടുപിടിപ്പിച്ച വൃക്ഷത്തൈകളിൽ പതിനാറിനം പഴവർഗ തൈകളും ഉൾപ്പെടുന്നു . ലോകമെമ്പാടും ആഗോള താപനം വർധിക്കുന്നതിന്റെ ആശങ്കയിലാണ് . വിവിധ രാജ്യങ്ങൾ ആഗോള താപനം നിയന്ത്രിക്കുന്നതിനായി പല വിധത്തിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും . ഇത്തരം ഒരു വേളയിലാണ് ഒരേ ദിവസം ഇത്രയധികം വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു കൊണ്ട് ഉത്തർ പ്രദേശ് ഭാരതത്തിനും , ഭാരതം ലോകത്തിനും മാതൃകയായത് .
അമിതമായ ചൂഷണവും വ്യവസായ വൽക്കരണവും മനുഷ്യരുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു എന്നുള്ളത് നിഷേധിക്കാനാവാത്ത സത്യമാണ് . അതിനാൽ തന്നെ വരും തലമുറയ്‌ക്ക് ശുദ്ധമായ വായു ശ്വസിക്കുവാനും , സമൃദ്ധിയായി മഴ ലഭിക്കുവാനും , അതുമൂലം കൃഷിയിടങ്ങൾ പച്ചപ്പിടിക്കാനുമായി ഉത്തരവാദിത്വമുള്ള പൗരന്മാരെന്ന നിലയിൽ വനമേഖലകളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വവും ആവശ്യവുമാണ് .
Comments