ഈ അടുത്ത ദിവസങ്ങളായി ഫേസ്ബുക്ക് തുറന്നാൽ ഏറ്റവും കൂടുതൽ കാണുന്നതും കേൾക്കുന്നതും ‘എന്തേ ഇന്നും വന്നീല’ എന്ന ഗാനമാണ്. തീവണ്ടിയുടെ സംഗീത സംവിധായകൻ കൈലാസ് മേനോൻ നടത്തിയ ആലാപന ചലഞ്ചിന്റെ പുറകെയാണ് ഇന്ന് നാട്ടുകാർമൊത്തം. 2003ൽ റിലീസായ ‘എന്തേ ഇന്നും വന്നീല’ എന്ന ഗാനമാണ് സംവിധായകൻ ചലഞ്ചു ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് പിന്നണി ഗായകർ ഉൾപ്പടെ നിരവധി പേർ സ്വന്തമായി പാടിയ വിഡിയോയുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
സംഗീത സംവിധായകൻ വിദ്യാസാഗറിന്റെയും ,പിന്നണി ഗായകൻ പി. ജയചന്ദ്രന്റെയും ഈ മനോഹര സൃഷ്ടിയിൽ ഏറെ പ്രചോദനം ഉൾക്കൊണ്ടാണ് കൈലാസ് മേനോൻ തന്റെ സഹപ്രവർത്തകരേയും അനുയായികളേയും വെല്ലുവിളിച്ചത്. ഒരു ഗസലിന്റെ രീതിയിൽ കമ്പോസ് ചെയ്ത ഈ ഗാനം മലയാളികളുടെ നിത്യഹരിത പ്രണയ ഗാനമാണ്.ഗിരീഷ് പുത്തഞ്ചേരിയുടെ വരികളുടെ സവിശേഷത ഈ പാട്ടിനെ ആത്മാവിന്റെ ആഴത്തിലേക്ക് കൊണ്ടെത്തിക്കുന്നു.
ആലാപനത്തിന്റേയും വാക്കുകളുടേയും സൗന്ദര്യം ഒരുപോലെ പ്രതിധ്വനിച്ച ഈ ഗാനം എല്ലാ ഗായകരെയും പാടി നോക്കാൻ ആകർഷിക്കുന്ന രീതിയിലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഈ പാട്ടിൽ നമ്മളെ ഏറ്റവും കൂടുതൽ പിടിച്ചിരുത്തുന്നത് ഭാവഗായകൻ പി. ജയചന്ദ്രന്റെ ശബ്ദമാണ്. ഓരോ വാക്കുകൾക്കും അദ്ദേഹം കൊടുക്കുന്ന ഭാവവും സൗന്ദര്യവും, സംഗതികളും ഈ പാട്ടിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.
പ്രണയം എന്ന വികാരം സംഗീതത്തിലൂടെ വർണ്ണിച്ച മനോഹരമായ ഈ ഗാനം 2003ലാണ് ഇറങ്ങിയതെങ്കിലും ഇന്നും അതേ പുതുമയോട് കൂടിയാണ് ആളുകൾ കേട്ടാസ്വദിക്കുന്നത്. ഇത്രയും മനോഹരമായ സൃഷ്ടി അതിന്റെ അടുത്ത തലത്തിലേക്ക് കൊണ്ടെത്തിക്കുക എന്ന ഹാഷ് ടാഗോടു കൂടിയാണ് കൈലാസ് മേനോൻ ഈ ഗാനം ചലഞ്ചു ചെയ്തിരിക്കുന്നത്. സ്വന്തമായി പാടിയ ഒരു വീഡിയോയും അദ്ദേഹം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ പോസ്റ്റ് ഇട്ടതിനു ശേഷം നിരവധി ആളുകളാണ് ഈ ഗാനവുമായി രംഗത്തെത്തിയത്. പിന്നണി ഗായകരായ സിത്താര കൃഷ്ണകുമാർ, ഹരിശങ്കർ, അന്യ ഭാഷ ഗായിക പ്രിയങ്ക, വയലിനിസ്റ്റ് ശബരീഷ് തുടങ്ങിയ സംഗീതജ്ഞർ ഈ പാട്ടിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Comments