ലണ്ടൻ:ചെറിയ പ്രായത്തിൽ ആത്മഹത്യ ചിന്ത ഉണ്ടായിരുന്നതായി എആർ റഹ്‌മാൻ. അമ്മയായ കരീമ ബീഗത്തിന്റെ വാക്കുകളാണ് തന്നെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതെന്ന് റഹ്‌മാൻ തുറന്നു പറഞ്ഞു. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫെഡ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളുമായി സംസാരിക്കവേ ആണ് അദ്ദേഹം തന്റെ കഴിഞ്ഞകാലം വിദ്യർത്ഥികൾക്ക് മുന്നിൽ തുറന്നു വച്ചത്.
ചെറുപ്പത്തിലെ തന്റെ ആത്മഹത്യ ചിന്തകൾ അമ്മയോട് തുറന്നു പറഞ്ഞപ്പോൾ മറ്റുള്ളവർക്കുവേണ്ടി ജീവിക്കാനാണ് അമ്മ നൽകിയ ഉപദേശം. മറ്റുള്ളവർക്കുവേണ്ടി ജീവിക്കുമ്പോൾ ഇത്തരം ചിന്തകൾ ഉണ്ടാകില്ല എന്ന ഉപദേശം അമ്മ നൽകിയതായി അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.
മറ്റുള്ളവർക്കായി ജീവിക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. ഏറ്റവും മോശമായ സാഹചര്യത്തിലും അമ്മ തന്ന ഉപദേശം നടപ്പിലാക്കിയതായി റഹ്‌മാൻ പറഞ്ഞു. 2020 -ൽ അമ്മയുടെ വിയോഗം വരെയും അമ്മയുമായുള്ള നല്ല ബന്ധം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞതായി റഹ്‌മാൻ വിദ്യാർത്ഥികളോട് പങ്കുവച്ചു. സ്വാർത്ഥതയോടുകൂടി അല്ല ജീവിക്കുന്നതെങ്കിൽ ജീവിതത്തിന് ഒരർത്ഥമുണ്ടായിരിക്കും എന്നതായിരുന്നു അമ്മ നൽകിയ ഏറ്റവും മഹത്തരമായ ഉപദേശം. മറ്റുള്ള മനുഷ്യർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തു നൽകുന്ന സമയമാണ് നമ്മുടെ ജീവിതം മുന്നോട്ട് പോകുന്നത്. അസാധാരണമായ രിതിയിൽ എന്തോ നിങ്ങളെ കാത്തിരിക്കുന്നതായും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.
എല്ലാവരുടെ ജീവിത്തിലും മോശമായ ഒരു സമയമുണ്ടാകും. ഭൂമിയിൽ നമ്മുടെ ജീവിതം ചുരുങ്ങിയ സമയം മാത്രമേ ഉണ്ടാകൂ. നാം ജനിച്ചു, ജീവിച്ചു, മരിക്കുന്നു, എവിടേക്കാണ് പോകുന്നതെന്നറിയില്ലെന്നും എആർ റഹ്‌മാൻ പറഞ്ഞു. .മലയാളത്തിൽ നിന്നുള്ള സംഗീത സംവിധായകൻ ആർ കെ ശേഖറിന്റെ മകനാണ് റഹ്‌മാൻ.