ചിങ്ങമാസത്തിന്റെ വരവേൽപ്പ് – കൊല്ലവർഷാരംഭം, ആവണിപ്പിറപ്പ്! കർക്കിടക മാസത്തെ കാലാവർഷക്കെടുതികളുടെ ആലസ്യത്തിൽ നിന്നും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പുതിയൊരു തുടക്കം പൊന്നിൻ ചിങ്ങമാസം, കർഷകന്റെ വിളവെടുപ്പ് മഹോത്സവം, വസ്ത്രവ്യാപാരികളുടേയും, ജ്വല്ലറികളുടേയും എന്നല്ല നിത്യോപയോഗ വസ്തുക്കളുടെ വ്യാപാരോത്സവം, തൊഴിലാളികൾക്ക് ലഭ്യമാകുന്ന ലാഭ വിഹിതം, സർക്കാരിൽ നിന്നും വിവിധ ഇനങ്ങളിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ, ഉപഭോകൃതവസ്തുക്കളിൽ റിബേറ്റും, ഡിസ്‌കൗണ്ടും, ഉണരുന്ന വാഹന വിപണി,തെരുവ് കച്ചവടക്കാർ , അടിച്ചുതിമിർക്കാൻ ഒരവധിക്കാലം – ഓണത്തെ വരവേൽക്കാൻ ചിങ്ങമാസം ഒരുങ്ങി കഴിഞ്ഞു.
കാലങ്ങൾക്കപ്പുറം നാട് ഭരിച്ചിരുന്ന നീതിമാനും, പ്രജാക്ഷേമതല്പരനുമായ മഹാബലിയുടെ ഒരു നല്ല കാലത്തിന്റെ ഓർമ്മപുതുക്കൽ, തുടർന്നുള്ള ഒരു ജന്മിത്വ ഭരണത്തിൽ നിന്നുള്ള മോചനം. പാണനും കുറവനും നാട് നീളെ പാടിനടന്നൊരു ഓണക്കാലം ! വഞ്ചിപ്പാട്ടും, വള്ളംകളിയും, ഓണക്കളിയും, പൂക്കളവും, തുമ്പി തുള്ളലും, കുമ്മാട്ടിക്കളിയും, പുലിക്കളിയും തുടങ്ങിയ ഇനങ്ങളിലുള്ള ആവേശത്തിമിർപ്പ്. ഒരു ജനതയുടെ സാഹോദര്യത്തിന്റേയും ഒത്തൊരുമയുടേയും ആഘോഷം. ഉത്സവങ്ങൾക്കും, പെരുന്നാളുകൾക്കും തുടക്കമിടുന്നത് ചിങ്ങമാസത്തിലാണ്. പുതിയ സംരംഭങ്ങൾക്കും, കാർഷികാവശ്യങ്ങൾക്കും സമാരംഭത്തിനുള്ള ഉത്തമ മുഹൂർത്തം ചിങ്ങമാസമാണ്.
അത്തച്ചമയവും, ഗുരുദേവജയന്തിയും, അയ്യങ്കാളിജയന്തിയും ഈ മാസത്തിലാണ്. എന്നാൽ കൊല്ലവർഷം 1196 ചിങ്ങം കാലവർഷക്കെടുതി, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മഹാമാരിയായ കൊറോണ എല്ലാത്തിനും ഇരയായ, ഭീതിതരായ ഒരു ജനതയുടെ ദൈന്യതയുടെ രോദനമായി തീർന്നിരിക്കുന്നു.
ആഘോഷങ്ങളേക്കാൾ സ്വന്തം ആരോഗ്യത്തിനുവേണ്ടി ഒറ്റപ്പെട്ട് ഒതുങ്ങി ജീവിക്കേണ്ട ഒരു കാലഘട്ടത്തിലേക്ക് നാം എല്ലാവരും നീങ്ങേണ്ടി വന്ന അവസ്ഥയാണിപ്പോൾ അനുഭവിച്ചുക്കൊണ്ടിരിക്കുന്നത്. ഉറ്റവരെ നഷ്ടപ്പെട്ട്, ജോലിയും കൂലിയും നഷ്ടപ്പെട്ട് ഒറ്റപ്പെട്ട ഒരു ജനതയ്‌ക്ക് ഓണത്തിനും, ഓണസദ്യക്കും എന്തു പ്രസക്തി? ഈ മഹാമാരിക്ക് ഒരു അറുതി വരുന്നതുവരെ മലയാളിക്കെന്ത് ഓണം! ആരവങ്ങളിലാതെ ആഘോഷമില്ലാതെ വിസ്മൃതിയിലേക്കെത്താതിരിക്കട്ടെ ആകട്ടെ നമ്മുടെ ദേശീയോത്സവം!















