നിലവിലെ കൊറോണ സാഹചര്യം സഞ്ചാരികളെ കൂട്ടിലിട്ട കിളികളെ പോലെ ആക്കിയിട്ടുണ്ടെങ്കിലും എന്നെങ്കിലും തങ്ങളുടെ പ്രിയ സ്ഥലങ്ങളിലേക്ക് ചെന്നെത്താൻ സാധിക്കുമെന്ന വിശ്വാസം സഞ്ചാരികൾക്ക് ഉണ്ടാവാതിരിക്കില്ല. ഈ ദുരിതകാലം കഴിയുമ്പോൾ സഞ്ചാരികൾക്കായി ഒരുപാട് മനോഹരമായ കാഴ്ചകൾ ഒരുക്കുവാനുള്ള തിരക്കിലാണ് വിനോദസഞ്ചാരകേന്ദ്രങ്ങൾ. അതിൽ എല്ലാവരും ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒന്നായിരിക്കും ഹിമാചൽ പ്രദേശിലെ റോഹ്താങ് ടണലിലൂടെയുള്ള യാത്ര. ലേയിൽ നിന്ന് മണാലിയിലേക്ക് ഇനി വേഗത്തിൽ എത്താം.
റോഹ്താങ് തുരങ്കം എന്നത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്വപ്നമായിരുന്നു എന്നും അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് ഇന്ത്യക്കായി സമർപ്പിക്കുമെന്നും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ അറിയിച്ചു. കുളുവിലെ സ്വാതന്ത്ര്യ ദിന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2000 ജൂൺ 3നാണ് അടൽ ബിഹാരി വാജ്‌പേയി തുരങ്ക പദ്ധതി പ്രഖ്യാപിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 3000 മീറ്റർ ഉയരത്തിൽ നിർമിച്ചിരിക്കുന്ന, 8.8 കിലോമീറ്റർ നീളത്തിലും 10.5 മീറ്റർ വീതിയിലുമുള്ള ഈ തുരങ്കത്തിലൂടെ മുകൾ ഭാഗം ഗ്ലാസ്സിൽ നിർമിച്ചിരിക്കുന്ന ബസുകൾ അടുത്ത മാസം മുതൽ ഓടി തുടങ്ങും. വിസ്റ്റഡോം ബസുകൾ ആയിരിക്കും ഇവ. ലേയിൽ നിന്ന് മണാലിയിലേക്കുള്ള യാത്രാദൂരം 46 കിലോമീറ്റർ കുറയുകയും ചെയ്യും. ഇതനുസരിച്ച് സമയത്തിലുണ്ടാകുന്ന കുറവും മനസിലാക്കാവുന്നതേ ഉള്ളു. ഈ തുരങ്കത്തിലൂടെ വാഹനങ്ങൾക്ക് ഏകദേശം മണിക്കൂറിൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും
യാത്രകളെ സ്നേഹിക്കുന്നവർക്ക് ഒഴിവാക്കാൻ സാധിക്കാത്ത സ്ഥലങ്ങൾ ആണ് ലേയും മണാലിയും. എന്നാൽ സമയനഷ്ടം ആണ് പലർക്കും മടുപ്പ് തോന്നാൻ കാരണം. എന്നാൽ അതിനെല്ലാം പരിഹാരമായി അടുത്ത മാസം തുറക്കാൻ പോകുന്ന ഈ തുരങ്കവും ബസ് സർവീസും സഞ്ചാരികളുടെ പ്രിയപ്പെട്ടതാകുമെന്ന് ഉറപ്പാണ്. 32000 കോടി രൂപയുടെ പദ്ധതിയാണിത്.
Comments