കൈയ്യടിയും ആര്‍പ്പുവിളിയുമായി തിയേറ്ററുകളില്‍ പോയിരുന്ന് സിനിമ കാണുന്ന കാലം ഇനി ഓര്‍മ്മകളില്‍ മാത്രമാകുമോ. കൂട്ടുകാരോടും കുടുംബത്തോടും കൂടെയിരുന്ന് സിനിമ കാണുന്നതിന്റെ ആവേശവും സുഖവും ഒന്ന് വേറെ തന്നെയാണ്. കൊറോണ എന്ന മഹാമാരിയുടെ വ്യാപനം മൂലം ലോക് ഡൗൺ പ്രഖ്യാപിച്ചു . ഇതോടെ കേരളത്തിലെ എല്ലാ സിനിമ തിയേറ്ററുകളിലും ഷട്ടര്‍ വീണു. അവിടുന്നിങ്ങോട്ട് ആറുമാസക്കാലമായി ഇവ അടഞ്ഞു തന്നെ കിടക്കുന്നു.
ലോക് ഡൗണിന്റെ ഓരോ ഘട്ടത്തിലും വിവിധ തരത്തിലുള്ള ഇളവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും സിനിമ തിയേറ്ററുകള്‍ തുറക്കാനുളള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. സൂപ്പര്‍ സ്റ്റാറുകളുടെ സിനിമ റിലീസിങ്ങ് ദിവസം കേരളത്തിലെ സിനിമ തിയേറ്ററുകളില്‍ ആഘോഷമാണ്. വിഷുവിനും ഓണത്തിനും പെരുന്നാളിനുമായി കരുതിവെച്ച ഒരുപിടി നല്ല ചിത്രങ്ങള്‍ തീയേറ്റര്‍ കാണാതെ കിടക്കുന്നു. അതില്‍ ചിലതൊക്കെ ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്തു. എങ്കിലും തിയേറ്ററില്‍ പോയി സിനിമ കാണുന്ന സുഖം ഇതിലൂടെ ലഭിക്കില്ല. തിയേറ്ററുകളില്‍ കുറച്ചു പേര്‍ക്ക് വേണ്ടി മാത്രം സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ഈ മഹാമാരി പൂര്‍ണമായും കെട്ടടങ്ങുന്നതു വരെ നാം കാത്തിരിക്കണം.
ഇവിടെയും ബുദ്ധിമുട്ട് അനുഭവിക്കുന്നത് തീയേറ്റര്‍ ഉടമകളാണ്. കെട്ടിടത്തിന്റെ വാടക, ടാക്‌സ് തുടങ്ങിയ കാര്യങ്ങള്‍ അവര്‍ക്ക് വലിയൊരു പ്രശ്‌നം തന്നെയാണ്. അതിലുപരിയായി ഒരുപാട് പേരുടെ തൊഴിലും നഷ്ടപ്പെട്ടിട്ടുണ്ട്. കയ്യടിക്കാന്‍ ആളില്ലെങ്കിലും കൂകി വിളിക്കാന്‍ ആളില്ലെങ്കിലും തിയേറ്ററുകളില്‍ ദിവസവും മുടങ്ങാതെ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇത് ആര്‍ക്കും കാണാന്‍ വേണ്ടിയല്ല. വലിയ വില കൊടുത്തു വാങ്ങി വച്ചിരിക്കുന്ന ഉപകരണങ്ങള്‍ നശിച്ചു പോകാതിരിക്കാന്‍ വേണ്ടിയാണ്.
Comments