ഓണക്കോടിയില്ലാതെ മലയാളികൾക്ക് ഓണാഘോഷം പൂർണമാവില്ല. ഓണക്കോടിയിൽ മലയാളിക്ക് പ്രിയപ്പെട്ട വസ്ത്രം കൈത്തറിയാണ്. കൈത്തറി വസ്ത്രങ്ങൾക്ക് ഏറ്റവും പ്രസിദ്ധമായ ഇടമാണ് തിരുവനന്തപുരത്തെ ബാലരാമപുരം. കേരളസാരികളുടെ സ്വന്തം പട്ടണമായാണ് ബാലരാമപുരം അറിയപ്പെടുന്നത്. പാരമ്പര്യത്തിനുമൊപ്പം കരവിരുതും ചേർത്ത് തറികളിൽ നെയ്തുണ്ടാക്കുന്ന വസ്ത്രങ്ങളുടെ മേന്മ വേറെയൊരിടത്തും കിട്ടില്ല. അതുകൊണ്ട് ഓരോ ഓണക്കാലത്തും മലയാളികൾ കൈത്തറി വസ്ത്രങ്ങൾ തേടി ഇവിടെയെത്താറുണ്ട്.
മനോഹരമായ കേരളസാരികളും, മുണ്ടുകളും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഒരിടം കൂടിയാണ് ബാലരാമപുരം. സെറ്റുമുണ്ട്, സാരി, വേഷ്ടി എന്നിവ ഇവരുടെ പ്രധാന ഇനങ്ങളാണ്. കസവിന്റെ ഗുണം, അളവ്, പുതുമയുള്ള ഡിസൈനുകൾ തുടങ്ങിയവ ബാലരാമപുരത്തെ വസ്ത്രങ്ങളെ ഏറെ ആകർഷണീയമാക്കുന്നു.
1798നും, 1810നും ഇടയിൽ മഹാരാജാവായിരുന്ന ബലരാമവർമ്മയാണ് പരമ്പരാഗത നെയ്‌ത്ത് പരിചയപ്പെടുത്തുന്നത്. അതിനായി ‘ശാലിയാർ’ എന്ന നെയ്‌ത്തുകാരെ തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവന്ന് പട്ടണത്തിലെ തെരുവുകളിൽ താമസിപ്പിച്ചു. സിംഗിൾ സ്ട്രീറ്റ്, ഡബിൾ സ്ട്രീറ്റ്, വിനയാഗർ സ്ട്രീറ്റ്, ന്യൂ സ്ട്രീറ്റ് എന്നീ സ്ഥലങ്ങളിലാണ് നെയ്‌ത്ത് നടത്തിയിരുന്നത്. വസ്ത്രങ്ങൾ നെയ്തെടുക്കുന്നത് നേരിട്ട് കാണുവാനായി ഒരുപാട് ആളുകൾ ബാലരാമപുരത്ത് വരാറുണ്ട്. ഓണമെത്തുന്നതിനു മുൻപുതന്നെ മാറ്റ് കടകളിൽ നിന്നും ധാരാളം ഓർഡർ ബാലരാമപുരത്തുക്കാർക്ക് ലഭിക്കാറുണ്ട്.
എന്നാൽ ഇത്തവണ കൊറോണ കാരണം ബാലരാമപുരത്തെ നെയ്‌ത്തുശാലകളും നിശ്ചലമായിരിക്കുകയാണ്. ഓണക്കാലങ്ങളിൽ നൂറ് കണക്കിന് ഓർഡറുകൾ ലഭിച്ചിരുന്ന അവർക്ക് ഇന്ന് പേരിന് മാത്രമേ കിട്ടുന്നുള്ളു. പല കടകളിലും ഒരു തുണി പോലും വിറ്റു പോവാത്ത അവസ്ഥയാണ്. നെയ്‌ത്ത് കാണാൻ വരുന്ന സഞ്ചാരികളുടെ എണ്ണവും പാടെ കുറഞ്ഞു. വർഷങ്ങളായി വലിയ രീതിയിൽ കച്ചവടങ്ങൾ നടന്നിരുന്ന ഓണക്കാലത്ത് ഇത്തരമൊരു അവസ്‌ഥ അവരുടെ ആദ്യാനുഭവമാണ്.
Comments