മോഹൻ ലാലും ജഗതിയും തകർത്തഭിനയിച്ച യോദ്ധ എന്ന സിനിമയിലെ ഒരു രംഗമുണ്ട്. തൈപ്പറമ്പിൽ അശോകനുമായി ചെസ്സ് കളിക്കുന്ന അരശുംമൂട്ടിൽ അപ്പുക്കുട്ടന്റെ സീൻ. അവസാനം രാജാവിനു നീങ്ങാൻ സ്ഥലമില്ലാതെ തോൽവി നേരിട്ടപ്പോൾ കള്ളക്കളി കള്ളക്കളി എന്ന് വിളിച്ചു കൂവി അപ്പുക്കുട്ടൻ ചെസ്സ് ബോർഡ് തട്ടിത്തെറിപ്പിക്കുന്ന രംഗം ആരിലും ചിരിയുണർത്തും.
തിരുവനന്തപുരം വിമാനത്താവള വിഷയം ചർച്ചയാകുമ്പോൾ അരശും മൂട്ടിൽ അപ്പുക്കുട്ടന്റെ ഭാഗം അഭിനയിക്കുന്നത് നമ്മുടെ കേരള സർക്കാരാണ്. വിമാനത്താവളത്തിന്റെ ടെണ്ടറിനായുള്ള എല്ലാ നിയമങ്ങളും അംഗീകരിച്ച് അവസാനം ടെണ്ടറിൽ പങ്കെടുത്ത് തോറ്റ സർക്കാർ ഇപ്പോൾ അരശും മൂട്ടിൽ അപ്പുക്കുട്ടനെപ്പോലെ വിമാനത്താവള നടത്തിപ്പ് നടപടികൾക്കെതിരെ ആക്രോശിക്കുകയാണ്.
നമുക്കീ വിമാനത്താവള ഇടപാട് വിശദമായി ഒന്ന് പരിശോധിക്കാം. 2018 നവംബറിലാണ് ആറു വിമാനത്താവളങ്ങൾ അഹമ്മദാബാദ് , ലക്നൗ, മംഗളൂരു , ജയ്‌പൂർ, ഗുവാഹട്ടി, തിരുവനന്തപുരം എന്നിവയുടെ നടത്തിപ്പും വികസനവും പ്രൈവറ്റ് പബ്ലിക്ക് പാർട്ട്ണർഷിപ്പ് മോഡലിൽ നടത്താൻ കേന്ദ്ര സർക്കാർ അനുവാദം നൽകിയത്. സംസ്ഥാന സർക്കാർ വിമാനത്താവള നടത്തിപ്പ് തങ്ങളെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയെങ്കിലും കമ്പനി രൂപീകരിച്ച് ടെൻഡർ നടപടികളിൽ പങ്കെടുക്കാനാണ് കേന്ദ്രസർക്കാർ നിർദ്ദേശിച്ചത്. അതനുസരിച്ച് കെ.എസ്.ഐ.ഡി.സിയുടെ പേരിൽ ടെണ്ടറിൽ പങ്കെടുത്ത സർക്കാരിന് ടെണ്ടറിൽ വരുന്ന കൂടിയ വിലയിൽ പത്ത് ശതമാനം കുറഞ്ഞാൽ പോലും ടെണ്ടർ ലഭിക്കാനുള്ള വ്യവസ്ഥയുമുണ്ടായിരുന്നു.
ഒരു യാത്രക്കാരന് എത്ര യൂസർഫീ വെച്ച് സർക്കാരിന് നൽകാൻ കഴിയും എന്ന അടിസ്ഥാനത്തിലായിരുന്നു ടെണ്ടർ നടപടികൾ. എറ്റവും കൂടുതൽ യൂസർ ഫീ നൽകാൻ തയ്യാറാവുന്നവർക്ക് കരാർ ലഭിക്കും.ഇതെല്ലാം അംഗീകരിച്ച് ടെണ്ടർ നടപടികളിൽ പങ്കെടുത്ത സംസ്ഥാന സർക്കാർ കോട്ട് ചെയ്ത തുക 135 രൂപ. ഒന്നാം സ്ഥാനത്തെത്തിയ അദാനി കോട്ട് ചെയ്തത് 165 രൂപ. പത്ത് ശതമാനം കുറവാണെങ്കിൽ പോലും കരാർ ലഭിക്കാൻ സംസ്ഥാന സർക്കാർ കോട്ട് ചെയ്യേണ്ടിയിരുന്നത് 150 നടുത്ത തുകയായിരുന്നു. 19.5 ശതമാനം കുറവ് വരുത്തിയതോടെ കരാർ സംസ്ഥാന സർക്കാരിനു ലഭിച്ചില്ല. ഇതാണ് സത്യത്തിൽ സംഭവിച്ചത്.
വിമാനത്താവളം സ്വകാര്യവത്കരിക്കുന്നേ എന്ന് നിലവിളിക്കുന്ന സംസ്ഥാന സർക്കാർ തന്നെ കെ.എസ്.ഐ.ഡി.സിയുടെ പാർട്ട്ണറാകാൻ സ്വകാര്യകമ്പനിക്കാരെ ക്ഷണിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കണ്ണൂരും കൊച്ചിയും പിപിപി മാതൃകയിൽ നടത്തുമ്പോൾ തിരുവനന്തപുരം പിപിപി ആകുന്നതിൽ എന്തിനാണ് എതിർപ്പ് എന്നാണ് യാത്രക്കാരും തിരുവനന്തപുരത്തുകാരും ചോദിക്കുന്നത്. തിരുവനന്തപുരം എം.പി ശശി തരൂരും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനെ പൂർണമായും പിന്തുണയ്‌ക്കുകയാണ്. മുൻ ആസൂത്രണ ബോർഡ് അംഗവും ടെക്നോ പാർക്ക് സി.ഇ.ഒയുമായിരുന്ന ജി . വിജയരാഘവൻ ഉൾപ്പെടെയുള്ളവരും കേന്ദ്ര നിലപാടിനെ പിന്തുണയ്‌ക്കുകയാണ്.
കണ്ണൂർ വിമാനത്താവളനു വേണ്ടി സർക്കാർ ഏറ്റെടുത്ത ഭൂമി ഇപ്പോൾ കമ്പനിക്ക് പോയതുമൊക്കെ വലിയ അഴിമതിയായി നിലനിൽക്കുമ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിലുള്ള കമ്മീഷൻ പോയതാണ് സംസ്ഥാന സർക്കാരിന്റെയും സിപിമ്മിന്റെയും വിഷമമെന്ന് മനസ്സിലാക്കാൻ ഒരു പ്രയാസവുമില്ല. കണ്ണൂർ വിമാനത്താവളത്തിൽ ഓഡിറ്റ് നടത്തണമെന്ന് സിഎജി ആവശ്യപ്പെട്ടപ്പോൾ വിമാനത്താവളം സർക്കാരിന്റേതല്ല എന്ന് കിയാലും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു. ഇപ്പോൾ പറയുന്നു അത് ഞങ്ങളാണ് നടത്തുന്നതെന്ന്. ഓഡിറ്റ് വന്നാൽ ഉന്നത നേതൃത്വവും മക്കൾക്ക് ജോലി വാങ്ങിയ നേതാക്കളും മറ്റ് സിൽബന്ധികളും കുടുങ്ങും എന്നതു കൊണ്ടാണ് കിയാലിൽ ഓഡിറ്റ് വേണ്ടെന്ന് പാർട്ടിയും സർക്കാരും തീരുമാനിച്ചത്.
തിരുവനന്തപുരം വിമാനത്താവളം വിൽക്കുകയാണെന്നൊക്കെയാണ് പാർട്ടിക്കാർ പ്രചരിപ്പിക്കുന്നത്. എന്നാൽ വിമാനത്താവള നടത്തിപ്പ് 50 വർഷത്തേക്ക് ലീസിനു കൊടുക്കുന്നു എന്നതല്ലാതെ സ്ഥലമോ മറ്റെന്തെങ്കിലുമോ സ്വകാര്യ കമ്പനിക്ക് ലഭിക്കില്ല. മാത്രമല്ല 50 വർഷത്തിനു ശേഷം പൂർണമായും എയർ പോർട്ട് അതോറിറ്റിയിലേക്ക് തിരിച്ചു പോരുകയും ചെയ്യും. എന്നാൽ കണ്ണൂരിൽ ഖജനാവിൽ നിന്ന് കാശു കൊടുത്ത് ഏറ്റെടുത്ത രണ്ടായിരത്തിലധികം ഏക്കർ ഭൂമി ഇന്ന് സ്വകാര്യ മുതലാളിമാർക്ക് കൂടി ഓഹരിയുള്ള കിയാലിന്റെ സ്വന്തമായിരിക്കുകയാണ്. കമ്മീഷൻ കിട്ടുന്നതു കൊണ്ടായിരിക്കണം കോൺഗ്രസിനും അതിൽ പ്രശ്നമൊന്നുമില്ല.
ചുരുക്കത്തിൽ തിരുവനന്തപുരം വിമാനത്താവളം വികസിക്കുന്നതല്ല മറിച്ച് അതിൽ നിന്ന് കമ്മീഷനടിക്കാൻ കഴിയുന്നില്ല എന്നതാണ് ഇപ്പോൾ സംസ്ഥാന സർക്കാരിന്റെയും കോൺഗ്രസിന്റെയും പ്രശ്നം. പരസ്പര ധാരണയോടെ അഞ്ചു വർഷം കൂടുമ്പോൾ ജനങ്ങളെ പറ്റിക്കാൻ അവസരം ലഭിക്കുന്നവരാണല്ലോ ഇരു കൂട്ടരും. ഈ വിഷയത്തിൽ ഒന്നിക്കുന്നതിൽ അതിശയപ്പെടേണ്ടതില്ല. സർക്കാർ ഖജനാവിൽ നിന്ന് രണ്ട് കോടിയിൽ പരം ചെലവാക്കി ടെണ്ടർ നടപടികളിൽ പങ്കെടുത്തിട്ട് കുറഞ്ഞ തുക കോട്ട് ചെയ്തത് എന്തുകൊണ്ടാണെന്നും അന്വേഷണം നടത്തേണ്ടതുണ്ട്.
ടെണ്ടർ നടപടികളെപ്പറ്റി ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളുകയും കൂടുതൽ വ്യക്തതയ്‌ക്കായി സുപ്രീം കോടതിയിലേക്ക് അയയ്‌ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സുപ്രീം കോടതി ഹർജി ഹൈക്കോടതിക്ക് തന്നെ തിരിച്ചയക്കുകയും ചെയ്തു. ഫലത്തിൽ വിമാനത്താവള നടത്തിപ്പ് കൈമാറ്റത്തിനെതിരെ ഒരു സ്റ്റേയും ഇപ്പോൾ നിലവിലില്ല. ഇത് വ്യക്തമാക്കി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി മലയാളത്തിൽ തന്നെ ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു. മാത്രമല്ല ഏതെങ്കിലും കാരണവശാൽ ടെണ്ടർ റദ്ദാക്കിയാൽ വിമാനത്താവള നടത്തിപ്പ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് തന്നെ ആയിരിക്കുമെന്നും വ്യോമയാനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു.
കേരളത്തിലെ എല്ലാ ജനങ്ങളുടേയും അഭിപ്രായം സ്വയം ഏറ്റെടുത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. തിരുവനന്തപുരത്തെ പ്രവാസികളും യാത്രക്കാരുടെ കൂട്ടായ്മകളുമെല്ലാം തിരുവനന്തപുരം വിമാനത്താവളത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഏറ്റവും നല്ല തീരുമാനമാണിതെന്ന് ഉറക്കെയുറക്കെ പറയുമ്പോഴാണ് മുഖ്യമന്ത്രി മൊത്തം കേരളീയരുടേയും അഭിപ്രായമാണ് താൻ പറയുന്നതെന്ന പച്ചക്കള്ളം പ്രധാനമന്ത്രിക്കയച്ചത്. കേരളം ഭരിക്കുന്നതാണ് അതിനുള്ള യോഗ്യതയെങ്കിൽ ഇന്ത്യ ഭരിക്കുന്ന കേന്ദ്രസർക്കാരിന് എല്ലാ ഇന്ത്യക്കാരുടേയും അഭിപ്രായമനുസരിച്ചാണ് വിമാനത്താവള നടത്തിപ്പ് ടെണ്ടർ നൽകിയതെന്നും പറയാമെന്ന് സൗകര്യ പൂർവ്വം മുഖ്യമന്ത്രി മറക്കുന്നു.
ടെണ്ടർ നടപടികൾ അംഗീകരിച്ച് പങ്കെടുത്തതിനു ശേഷം അതിൽ തോറ്റിട്ട് അവസാനം കള്ളക്കളി കള്ളക്കളി എന്ന് പറയുന്നത് സംസ്ഥാന മുഖ്യമന്ത്രിക്ക് ചേർന്നതല്ല. കേരളത്തിന്റെ മുഖ്യമന്ത്രി അരശും മൂട്ടിൽ പിണറായിയാകുന്നത് ജനങ്ങൾക്കും അംഗീകരിക്കാനാകില്ല
Comments