പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ഇക്കുറി പതിവ് തെറ്റിച്ച് ഓണത്തിനെ വരവേൽക്കാനായി ശാന്തൻപാറയിൽ പൂത്തുലഞ്ഞു നിൽക്കുകയാണ്. കാഴ്ചയുടെ നിലവസന്തം തീർക്കുന്ന നീലക്കുറിഞ്ഞികൾ എന്നും ഒരു വിസ്മയമായാണ് ആളുകൾ കാണാറുള്ളത്. 2018 ലെ പ്രളയക്കാലത്താണ് മൂന്നാർ രാജമലയിൽ നീലക്കുറിഞ്ഞി പൂവിട്ടത്. അന്ന് ആ അപൂർവ്വസുന്ദര കാഴ്ച പ്രളയത്തിൽ മുങ്ങിയെങ്കിലും വീണ്ടും പൂപ്പാറ തൊണ്ടിമേളയിൽ നീലക്കുറിഞ്ഞി പൂവിട്ടു. തൊണ്ടിമേളയിലെ ഏക്കറുകണക്കിന് പുൽമേടുകളിലാണ് വീണ്ടും നീലവസന്തം വിരുന്നെത്തിയത്.
പന്ത്രണ്ടു വർഷം കൂടുമ്പോൾ മാത്രം പൂത്തു നിൽക്കുന്ന നീലക്കുറിഞ്ഞികളെ കാണാൻ കിലോമീറ്ററുകളും, മൈലുകളും താണ്ടി ആളുകൾ വരാറുണ്ട്. പച്ചവിരിച്ചു നിൽക്കുന്ന കുന്നുകളും, മലനിരകളും നീലയായി മാറുന്ന നിമിഷങ്ങൾ വർണ്ണനകൾക്കും അതീതമാണ്. ഒറ്റയ്‌ക്ക് കാണുമ്പോൾ പ്രത്യേകതകളൊന്നുമില്ലെങ്കിലും കൂട്ടമായി നിൽക്കുന്നതാണ് അതിന്റെ ഭംഗി.
കേരളത്തിനെ സംബന്ധിച്ച് നീലക്കുറിഞ്ഞി കാലം ടൂറിസത്തിന്റെ സമയമാണ്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്നതു കാണാൻ സന്ദർശകർ എത്താറുണ്ട്. കൊറോണ കാലത്താണ് ഇത് പൂത്തതെങ്കിലും തൊണ്ടിമേളയിൽ എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെയാണ് ആളുകൾ എത്തുന്നത്.
പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കേണ്ട നീലക്കുറിഞ്ഞികൾ കാലം തെറ്റി പൂത്തപ്പോൾ, ഇത് ഒരു ദുസൂചനയാണെന്നാണ് ആദിവാസികൾ വിശ്വസിക്കുന്നത്.പക്ഷെ ടൂറിസത്തെ സംബന്ധിച്ചിടത്തോളം പ്രതീക്ഷിക്കാതെ വിരുന്നിനെത്തിയ ഈ വസന്തം ഒരു പ്രത്യാശയാണ്. 2018ൽ ടൂറിസം ഏറ്റവും കൂടുതൽ ഉറ്റുനോക്കിയത് നീലക്കുറിഞ്ഞി മാസങ്ങളെയായിരുന്നു. എന്നാൽ പ്രളയം മൂലം സന്ദർശകർക്കാർക്കും എത്താൻ സാധിച്ചില്ല. അതുപോലെ ഈ കൊറോണ കാലവും ടൂറിസം മേഖലയെ വല്ലാതെ തളർത്തുന്നുണ്ട്. അപ്പോഴാണ് അപ്രതീക്ഷിതമായി എത്തിയ ഈ വർണ്ണവസന്തം ആളുകളെ ആകർഷിക്കാൻ തുടങ്ങിയത്.















