തെളിഞ്ഞ മാനവും, പൂക്കളും, പൂമ്പാറ്റയും നിറഞ്ഞ ഒരു ഓണക്കാലം വീണ്ടും വന്നെത്തിയിരിക്കുകയാണ്. ഐശ്വര്യത്തിന്റേയും, സമ്പൽസമൃദ്ധിയുടേയും നല്ല നാളുകളായി ആഘോഷിക്കുന്ന പൊന്നോണത്തെ വരവേൽക്കാൻ കുട്ടികളും പൂക്കൾ തേടി പാടത്തും തൊടിയിലും ഇറങ്ങിയിട്ടുണ്ട്. അത്തമെത്തിയാൽ പൂക്കൾ തേടി ഇറങ്ങുന്ന കുട്ടികൾ ഒരു കാലത്ത് പതിവ് കാഴ്ചയായിരുന്നു. ആരും ചെല്ലാത്ത പറമ്പുകളിലും, കാട്ടിലുമൊക്കെ സംഘം ചേർന്ന് പൂ പറിക്കാൻ പോവാൻ കുട്ടി പട്ടാളം ഏറെ ഉത്സാഹം കാണിക്കാറുണ്ട്.
എന്നാൽ ഈ അടുത്ത കാലത്തായി വളരെ അപൂർവ്വമായാണ് കുട്ടികൾ പൂതേടി നാട്ടുവഴിലൂടെ നടക്കുന്ന കാഴ്ച കാണാറുള്ളത്. വീട്ടുമുറ്റത്തു നിൽക്കുന്ന പൂക്കൾ പോലും പറിക്കാതെ അന്യസംസ്ഥാനത്തുനിന്നെത്തുന്ന പൂക്കൾ വലിയ വില കൊടുത്തു വാങ്ങലാണ് ഇന്നത്തെ ഒരു പതിവ്. കാടും പറമ്പുമൊക്കെ കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ കാട്ടു പൂക്കളും, നാട്ടുചെടികളുമൊന്നും അധികം കാണാറില്ല. തുമ്പപ്പൂ, പൂച്ചപ്പൂ, അരളി, കാക്കപ്പൂ, സുന്ദരിപ്പൂ, മുക്കുറ്റി തുടങ്ങിയവ ഇന്ന് ഉൾഗ്രാമപ്രദേശങ്ങളിൽ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ സ്വന്തം വീട്ടുമുറ്റമൊരുക്കാൻ ആളുകൾ പൈസ കൊടുത്തു പൂക്കൾ കടയിൽ നിന്നും വാങ്ങേണ്ട അവസ്ഥയാണ്.
എന്നാൽ ഇന്ന് കൊറോണ ഭീഷണിയെ തുടർന്ന് അന്യസംസ്ഥാനങ്ങളിൽ നിന്ന് പൂക്കൾ വില്പന നിർത്തിയ സാഹചര്യത്തിലാണ് കുട്ടികൾ പൂക്കൾ തേടി ഓണവഴിയിലേക്കിറങ്ങിയത്. വർഷങ്ങൾക്കു ശേഷം പൂക്കൾ തേടി നാട്ടുവഴിയിലേക്കിറങ്ങിയ കുട്ടികളെ കാണുമ്പോൾ പൂക്കൾ പോലും അത്ഭുതപെടുകയാണ്. കുഞ്ഞു കൈകൾ കൊണ്ട് പൂക്കൾ പറിച്ചിടുക്കുമ്പോൾ വേദനിക്കുമെങ്കിലും മാവേലി തമ്പുരാനെ വരവേൽക്കാനായി തങ്ങളെ തേടിയെത്തിയിരിക്കുന്നവരെ കണ്ട പൂക്കളും കുട്ടികളോടൊപ്പം ആഹ്ലാദം പങ്കിടുകയാണ്. വർഷങ്ങൾക്കു ശേഷം ഇങ്ങനെയൊരു പ്രവണത കുട്ടികളിൽ നിന്നും കാണുമ്പോൾ പ്രതീക്ഷയുടെ നല്ല നാളുകളെയാണ് ഓർമ്മപ്പെടുത്തുന്നത്.















