ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വിൽക്കപ്പെടുന്ന ഇന്ത്യയിലെ അഞ്ച് പ്രമുഖ എഴുത്തുകാരിൽ ഒരാളാണ് പ്രീതി ഷേണായ് . ആളുകളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന വ്യകതികളിൽ ഒരാളായി ഫോർബ്സ് ഇന്ത്യയുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ള എഴുത്തുകാരി കൂടിയായ പ്രീതി ഷേണായ് ഇതുവരെ പത്തു പുസ്തകങ്ങളോളം എഴുതിയിട്ടുണ്ട് . അവയിൽ പല കൃതികളും വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുമുണ്ട് .
സാഹിത്യത്തിനുള്ള അവരുടെ സംഭാവനകളെ ആദരിച്ചു കൊണ്ട് 2017 ൽ “ഇന്ത്യൻ ഓഫ് ദി ഇയർ ” എന്ന ബ്രാൻഡ് അക്കാദമി പുരസ്‌കാരം നൽകിയിട്ടുണ്ട് . ഛായാചിത്ര രചനയിലും പ്രാവീണ്യം നേടിയിട്ടുള്ള പ്രീതി പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്തു സംസാരിച്ചിട്ടുണ്ട് .
പ്രീതി ഷേണായിയുടെ പുസ്തകങ്ങൾ എല്ലാം തന്നെ വിപണിയിൽ വൻ തോതിൽ വിറ്റു പോകുന്നവയാണ് . ലളിതമായ ഭാഷയിലൂടെ വായനക്കാരെ നിർത്താതെ വായിപ്പിക്കാൻ പ്രീതിയുടെ എഴുത്തുകൾക്ക് കഴിയാറുണ്ട് . പ്രീതിയുടെ ഏറ്റവും മികച്ച പുസ്തകങ്ങളിൽ ഒന്നായ “ലൈഫ് ഈസ് വാട്ട് യു മേക്ക് ഇറ്റ് ” എന്നതിന്റെ തുടർച്ചയായിട്ടാണ് “വേക്ക് അപ്പ് ലൈഫ് ഈസ് കോളിങ് ” എന്ന പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത് .
ചുറുചുറുക്കും , കഴിവുകളും , ഒരുപാട് സ്വപ്നങ്ങളും ഉള്ള “അങ്കിത ” എന്ന് പേര് നൽകിയിരിക്കുന്ന പെൺകുട്ടിയാണ് ഈ രണ്ട് പുസ്തകങ്ങളിലെയും കേന്ദ്ര കഥാപാത്രം . ആദ്യ പുസ്തകമായ “ലൈഫ് ഈസ് വാട്ട് യു മേക്ക് ഇറ്റ് ” എന്നതിൽ ബിരുദ വിദ്യാഭ്യാസത്തിനായി കേരളത്തിലെ പ്രശസ്ത വിമൻസ് കോളേജിൽ ചേരുന്ന അങ്കിത , അവരുടെ ബാച്ചിലെ ഏറ്റവും മികച്ച വിദ്യാർത്ഥിനിയായിരുന്നു .
കാര്യങ്ങൾ ഓർത്തു വെക്കാനും , കൃത്യമായ തയ്യാറെടുപ്പുകളോടെ ഏല്പിക്കുന്ന ജോലികൾ ചെയ്യാനും , അതിലുപരി പഠനത്തിലും മികവ് പുലർത്തിയിരുന്ന അങ്കിത ഒരു യുവജനോത്സവ വേദിയിൽ വെച്ചാണ് മറ്റൊരു കോളേജിലെ അഭിയെ കണ്ടു മുട്ടുന്നത് . സ്കൂൾ വിദ്യാഭ്യാസകാലത്ത് അങ്കിത, വൈഭവ് എന്ന പയ്യനുമായി ഇഷ്ടത്തിൽ ആയിരുന്നുവെങ്കിലും , തുടർ വിദ്യാഭ്യാസത്തിനായി രണ്ടു പേരും ഓരോ വഴിക്ക് പിരിയുകയും അവരുടെ സൗഹൃദം എഴുത്തുകളിൽ മാത്രമായി ഒതുങ്ങുകയും ചെയ്ത സമയത്താണ് അഭിയുമായി അവൾ പരിചയപ്പെടുന്നത് .
അങ്കിതയെ അഗാധമായി പ്രണയിച്ചിരുന്ന അഭിക്ക് അവൾ ബിരുദാനന്തര ബിരുദം ചെയ്യാനായി മുംബൈയിലേക്ക് ചേക്കേറാൻ തീരുമാനിച്ചത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു . അങ്കിത തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നതോടെ അഭി ആത്മഹത്യ ചെയ്യുകയും , അതവളെ കൊണ്ടെത്തിച്ചത് അഗാധമായ മാനസിക വിഭ്രാന്തിയിലേക്കുമായിരുന്നു . പ്രതീക്ഷയോടെ മുംബൈയിൽ എത്തിയ അങ്കിത , പുതിയ കോളേജിലും തന്റെ മികവ് തെളിയിച്ചു കൊണ്ടേയിരുന്നു . എന്നാൽ അവൾ പോലും അറിയാതെ അവൾ ഒരു മാനസിക രോഗിയായി മാറികൊണ്ടിരിക്കുകയായിരുന്നു . ചെറിയ ചെറിയ പ്രശ്നങ്ങൾ പോലും താങ്ങാൻ ആവാതെ രണ്ടു തവണ ആത്മഹത്യക്കു ശ്രമിച്ച അവൾ ഒടുവിൽ എത്തി ചേരുന്നത് ഭ്രാന്താശുപത്രിയിൽ ആണ് . ആദ്യത്തെ പുസ്തകം അവസാനിക്കുന്നത് അങ്കിത മാനസിക രോഗത്തിൽ നിന്ന് മുക്തയായി പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നതോടെയാണ് .
ഇതിന്റെ തുടർച്ചയെന്നോണം ആണ് രണ്ടാമത്തെ പുസ്തകമായ “വേക്ക് അപ്പ് ലൈഫ് ഈസ് കോളിങ് ” എഴുതിയിരിക്കുന്നത് . രോഗത്തിൽ നിന്ന് മോചനം നേടിയ അങ്കിത പുതിയ ഒരു കോഴ്സിന് ചേരുകയും , പാറുൾ , ജാനകി എന്ന പുതിയ രണ്ടു സുഹൃത്തുക്കൾ ജീവിതത്തിലേക്ക് കടന്ന് വരികയും ചെയ്യുന്നു . എല്ലാ രീതിയിലും ഉന്മേഷവതിയായി കണ്ടിരുന്ന അങ്കിതക്ക് ഇപ്പോഴും താൻ ഒരു മാനസികരോഗി ആയിരുന്നു എന്ന ചിന്ത ഭയാനകമായി തോന്നിയിരുന്നു . ആരോടും വെളിപ്പെടുത്താതെ സ്വയം കൊണ്ട് നടന്നിരുന്ന ആ ഭയം അവൾ പലപ്പോഴും ഇറക്കി വെച്ചിരുന്നത് തന്റെ കുറിപ്പുകളിലൂടെയാണ് . ഇതിനിടക്ക് കുറെകാലങ്ങൾക്ക് ശേഷം വൈഭവ് അവളുടെ ജീവിതത്തിലേക്ക് കടന്നു വരികയും അതിൽ അവൾ അസ്വസ്ഥ ആവുകയും ചെയ്യുന്നു . എന്നിരുന്നാലും ഒരിക്കലും അത് അവളുടെ മാതാപിതാക്കളെയോ വൈഭവിനെയോ അറിയിച്ചിരുന്നില്ല .
ആ സമയത്ത് കോളേജിൽ നടക്കാൻ പോകുന്ന പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുകയും അങ്കിത അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു . മത്സരത്തിൽ ഫൈനലിൽ വരെയെത്തിയ അങ്കിത സ്റ്റേജിൽ വെച്ച് , തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ആഗ്രഹിച്ചിരുന്ന ജോസഫ് എന്ന വ്യക്തിയെ കാണുകയും , സ്റ്റേജിൽ വെച്ച് മാനസിക വിഭ്രാന്തിയുണ്ടായ അങ്കിത മത്സരത്തിൽ തോറ്റു പോകുകയും ചെയ്തു .
ഇത് അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു . ഒരിക്കൽ വൈഭവിനോട് അഭിയെ കുറിച്ച് പറഞ്ഞ അങ്കിതക്കു വൈഭവിൽ നിന്ന് നേരിടേണ്ടി വന്നത് വേദനിപ്പിക്കുന്ന പ്രതികരണമായിരുന്നു. ജോസഫിനെ വീണ്ടും കണ്ടുമുട്ടിയപ്പോൾ അവനിൽ നിന്നും കിട്ടിയത് അവൾക്കു വേദന മാത്രം. മാനസിക സംഘർഷത്തിന്റെ അഗാധങ്ങളിലേക്ക് വീണു പോയ അവൾക്കു താങ്ങായത് , അവളുടെ കോളേജിലെ പ്രൊഫസർ ആയിരുന്നു .
അവർ അവൾക്കു നൽകിയ മാർഗ നിർദേശങ്ങൾ , മനസ്സിനെ എങ്ങിനെ കടിഞ്ഞാൺ ഇടണം എന്നുള്ളതിന്റെ രീതികൾ പറഞ്ഞു കൊടുത്തത് , കൂട്ടത്തിൽ നല്ലൊരു സൗഹൃദത്തിന്റെ തണൽ അവരിൽ നിന്ന് കിട്ടിയത് ഇതെല്ലം അവൾക്കു നൽകിയത് പുതിയ ഒരു ജീവിതമായിരുന്നു .
പ്രീതി ഷേണായ് ഈ രണ്ടു പുസ്തകങ്ങളിലൂടെയും വരച്ചു കാണിക്കുന്നത് നമ്മൾ ജീവിതത്തിൽ ചിലപ്പോഴെങ്കിലും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെയാണ് . പലപ്പോഴും നാം ആഗ്രഹിക്കുന്നത് നല്ലൊരു സൗഹൃദം ആവാം, ഒരു തലോടൽ ആവാം , കൂടെയുണ്ട് എന്നൊരു ആശ്വാസ വാക്കാവാം .എന്നാൽ അത് ലഭിക്കാതെ വരുമ്പോൾ നിസ്സഹായാവസ്ഥയുടെ കൊടുമുടിയിൽ എത്തുകയും ജീവിതം അവസാനിപ്പിക്കണം എന്ന ചിന്ത വരെ നമ്മളിൽ ഉണ്ടാവുന്നു. ഈ പുസ്തകങ്ങളുടെ ഓരോ വരിയിലും നമ്മൾ നമ്മളെ തന്നെ കാണുന്നത് പോലെ തോന്നും . അത്രക്ക് ജീവനുണ്ട് സരളമായി അവതരിപ്പിച്ചിരിക്കുന്ന വാക്കുകൾക്ക് .
ജീവിതത്തിലെ സംഘർഷങ്ങളെ തരണം ചെയ്യാനും , തളർന്നു വീഴുന്നിടത്തു നിന്ന് ഉയർത്തെഴുനേൽക്കാൻ ഉള്ള പ്രചോദനവും , ആവശ്യകതയും എല്ലാം ഈ പുസ്തക താളുകളിൽ നിറഞ്ഞു നിൽക്കുന്നു .
വേക്ക് അപ്പ് ലൈഫ് ഈസ് കോളിങ് .














