ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടു ഭീകരർ കൂടി അറസ്റ്റിൽ. പുൽവാമ ജില്ലയിലെ അവന്തിപ്പോറ മേഖലയിൽ നിന്നാണ് ഭീകരരെ സുരക്ഷാ സേന പിടികൂടിയത്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുമായും അൽ- ബദർ ഭീകര സംഘടനയുമായും ബന്ധമുള്ളവരാണ് പിടിയിലായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെയും ജമ്മു കശ്മീരിൽ നിന്നും മൂന്ന് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു. പുൽവാമ സ്വദേശികളായ മൂവരും പാക് ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയിലെ അംഗങ്ങളാണ്. റാഹിൽ ബഷീർ, അമീർ ജാൻ, ഹാഫിസ് യൂനിസ് വാനി എന്നിവരെയാണ് സൈന്യം പിടികൂടിയത്. രജൗരിയിൽ പാകിസ്താനിൽ നിന്നുമുള്ള ഡ്രോണുകൾ കൈപ്പറ്റാനായി പോകുന്നതിനിടയിലാണ് സൈന്യം ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും പിടികൂടിയിട്ടുണ്ട്. രണ്ട് എകെ-56 തോക്കുകൾ, ആറ് എകെ മാഗസിനുകൾ, 180 വെടിയുണ്ടകൾ, നാല് ഗ്രനേഡുകൾ, രണ്ട് ചൈനീസ് നിർമ്മിത പിസ്റ്റലുകൾ എന്നിവയും 1 ലക്ഷം രൂപയും സൈന്യം പിടികൂടി.
Comments