ദുബായ് : ദുബായ് ഗ്രൗണ്ടിൽ പൂരവെടിക്കെട്ട് തീർത്ത് ക്യാപ്ടൻ കെ.എൽ രാഹുൽ നിറഞ്ഞാടിയതോടെ പ്രമുഖന്മാരുടെ റോയൽ ചലഞ്ചേഴ്സ് കടലാസ് പുലികളായി. രാഹുലിന്റെ ബാറ്റിംഗ് കരുത്തിൽ ഇരുനൂറു കടന്ന പഞ്ചാബിന്റെ മുന്നിൽ 97 റൺസിന്റെ തോൽവിയാണ് റോയൽ ചലഞ്ചേഴ്സ് ഏറ്റുവാങ്ങിയത്.
ക്യാപ്ടൻ വിരാട് കോഹ്‌ലി വീണ്ടും നിറം മങ്ങിയപ്പോൾ അൽപ്പമെങ്കിലും പിടിച്ചു നിന്നത് വാഷിംഗ്ടൺ സുന്ദറും എബി ഡിവില്ലിയേഴ്സും മാത്രം. മുരുഗൻ അശ്വിനും രവി ബിഷ്നോയിയും 3 വിക്കറ്റുകൾ വീതം വീഴ്‌ത്തി റോയൽ ചലഞ്ചേഴ്സിന്റെ നട്ടെല്ലൊടിച്ചപ്പോൾ റൺസ് വിട്ടു കൊടുക്കാതെ ഷെൽഡൻ കോട്രെല്ലും മൊഹമ്മദ് ഷാമിയും പിശുക്ക് കാട്ടി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ 17 ഓവറുകളിൽ 109 റൺസിന് ബംഗളൂരു ഒതുങ്ങി.
നേരത്തെ കെ.എൽ രാഹുലിന്റെ വെടിക്കെട്ടാണ് പഞ്ചാബിനെ ഇരുനൂറു കടത്തിയത്. ഗ്രൗണ്ടിന്റെ നാലു ഭാഗത്തേക്കും കനത്ത ഷോട്ടുകൾ പായിച്ച രാഹുലിനെ ഭാഗ്യവും തുണച്ചു. 69 പന്തിൽ 132 റൺസെടുത്ത രാഹുലിനെ രണ്ടു വട്ടമാണ് ക്യാപ്ടൻ കോഹ്‌ലി വിട്ടുകളഞ്ഞത്. ഉമേഷ് യാദവും ഡെയ്ൽ സ്റ്റെയ്നുമടക്കമുള്ള മുൻ നിരബൗളർമാർ രാഹുലിന്റെ ബാറ്റിന്റെ ചൂട് നന്നായറിഞ്ഞപ്പോൾ യുസ്വേന്ദ്ര ചഹൽ മാത്രമാണ് റൺസ് നൽകുന്നതിൽ പിശുക്ക് കാട്ടിയത്.
ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടും.
Comments