തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ രക്ഷാബന്ധന്‍ നിരോധിച്ച് ഉത്തരവ് ഇറക്കിയ മെഡിക്കൽ ഡയറക്ടർ ഡോ.റംലാബീവി ഉത്തരവ് പിൻവലിച്ച് മാപ്പുപറയണമെന്ന് എബിവിപി .
മുന്‍കൂര്‍ അനുമതി ഇല്ലാതെ ആര്‍എസ്എസിന്റെ രക്ഷാബന്ധന്‍ ചടങ്ങുകള്‍ നടന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത് വളരെ ഗൗരവമായി കാണുകയും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ കോളേജ് മേധാവികള്‍ സ്വീകരിക്കണമെന്നുമാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റംലാബീവി ഇറക്കിയ ഉത്തരവില്‍ പറയുന്നത്
അതേ സമയം ഭാരതത്തിൽ ജാതി മത വർഗ്ഗ വർണ്ണ ഭേദമെന്യേ ആഘോഷിക്കുന്ന ചടങ്ങാണിതെന്ന് എബിവിപി വ്യക്തമാക്കി. രാജ്യത്തിന്റെ പാരമ്പര്യവുമായും സംസ്കാരവുമായും ചരിത്രവുമായും അഭേദ്യമായ ബന്ധമുള്ള രക്ഷാബന്ധൻ കേവലം മതപരമായ ചടങ്ങായി മുദ്രകുത്തിയാണ് മെഡിക്കൽ ഡയറക്ടർ നിരോധിച്ചത് .
ഭാരതത്തിന്റെ മണ്ണിൽ ബ്രിട്ടീഷുകാർ ദുഷ്ടലാക്കോടെ പാകി വളർത്തിയ വിഷവൃക്ഷത്തെ വെന്തുവെണ്ണീറാക്കിയത് രക്ഷാബന്ധനിലൂടെ ഉയർന്ന ദേശീയ ഐക്യമായിരുന്നു . ബംഗാൾ വിഭജനകാലത്ത് ടാഗോറിന്റെയും തിലകന്റെയും മഹർഷി അരവിന്ദന്റെയുമൊക്കെ നേതൃത്വത്തിൽ രക്ഷാബന്ധൻ ആഘോഷങ്ങൾ നടന്നിട്ടുണ്ടെന്നും എ ബി വിപി ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഒക്കെ എല്ലാവർഷവും ജനതയോടൊപ്പം രക്ഷാബന്ധൻ ആഘോഷത്തിൽ പങ്കെടുക്കാറുണ്ട്. അത്രയധികം പ്രാധാന്യമുള്ള രക്ഷാബന്ധനെ മതപരമായ ചടങ്ങായി മുദ്രകുത്തി നിരോധന ഉത്തരവിറക്കിയ മെഡിക്കൽ ഡയറക്ടർ ഡോ.റംലാബീവി ഉത്തരവ് പിൻവലിച്ച് രാജ്യത്തോട് മാപ്പുപറയണം എന്നും പദവിയിൽ തുടരുന്നുണ്ടെങ്കിൽ കൂടുതൽ ഗൃഹപാഠം ചെയ്ത് ഉത്തരവാദിത്വ ബോധത്തോടെയാകണമെന്നും എ.ബി.വി.പി ആവശ്യപ്പെട്ടു.















