മുംബൈ: ബീഹാർ തെരഞ്ഞെടുപ്പിന് മുന്നേ മഹാസഖ്യത്തിന് കനത്ത തിരിച്ചടി. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി ഒറ്റയ്‌ക്ക് മത്സരിക്കുമെന്നാണ് തീരുമാനം. ആകെയുള്ള 243 സീറ്റുകളിൽ 150ലും സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ശരദ് പവാർ വ്യക്തമാക്കി.
ആദ്യഘട്ട തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന 71 സീറ്റുകളിൽ 32ലും എൻ.സി.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത ഘട്ടത്തിലേക്കുള്ള സീറ്റുകളിലെ സ്ഥാനാർത്ഥികളെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് പാർട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി നേതാവ് പ്രഫുൽപട്ടേൽ അറിയിച്ചു. മഹാസഖ്യവുമായി പ്രധാനപ്പെട്ട നിയമസഭാമണ്ഡലങ്ങളിലെ സീറ്റ് ചർച്ച പരാജയപ്പെടുകയായിരുന്നു. സുപ്രധാന മണ്ഡലങ്ങളായ 12 എണ്ണത്തിൽ കുറഞ്ഞത് നാലു സീറ്റുകളെങ്കിലും വേണമെന്ന ശരദ് പവാറിന്റെ ആവശ്യം തള്ളിയതാണ് എല്ലായിടത്തും സ്വന്തം സ്ഥാനാർത്ഥികളെ നിർത്താൻ കാരണം. 2015ൽ എൻ.സി.പി സ്ഥാനാർത്ഥികൾ മികച്ച പ്രകടനം നടത്തിയ സീറ്റുകളാണ് ആവശ്യപ്പെട്ടത്. കോൺഗ്രസ്സിന്റെ മെല്ലെപ്പോക്കിനെ രൂക്ഷമായിട്ടാണ് ശരദ് പവാർ വിമർശിച്ചത്.
Comments