അബുദാബി: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 170 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. നായകന്‍ വിരാട് കോഹ്‌ലിയുടെ അപരാജിത ഇന്നിംഗ്‌സാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
തുടക്കത്തില്‍ തന്നെ ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റ് വീണു. എന്നാല്‍ കരുതലോടെ കളിച്ച മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 34 പന്തില്‍ 33 റണ്‍സെടുത്തു. മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി ഒരറ്റത്ത് ഉറച്ചുനിന്നു. ഫോമിലേയ്‌ക്ക് ഉയര്‍ന്ന കോഹ്‌ലി ഇന്നിംഗ്‌സിന്റെ അവസാനം വരെ ക്രീസില്‍ തുടര്‍ന്നു. 52 പന്തില്‍ 90 റണ്‍സുമായി കോഹ്‌ലി കളം നിറഞ്ഞപ്പോൾ നാല് വീതം ബൗണ്ടറികളും സിക്‌സറുകളുമാണ് ആ ബാറ്റില്‍ നിന്നും പിറന്നത്. ശിവം ദുബെ 14 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു.
ചെന്നൈയ്‌ക്കു വേണ്ടി ശര്‍ദ്ദൂല്‍ ഠാക്കൂര്‍ 4 ഓവറില്‍ 40 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തി. ദീപക് ചഹര്‍, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മറുപടി ബാറ്റിംഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 6 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയിലാണ്. മികച്ച ഫോമിലുള്ള ഫാഫ് ഡുപ്ലസിയുടെയും(8) ഷെയ്ന്‍ വാട്‌സന്റെയും(14) വിക്കറ്റുകളാണ് ചെന്നൈയ്‌ക്ക് നഷ്ടമായത്.















