ഗുവാഹട്ടി : സംസ്ഥാനത്തെ സ്വകാര്യ മദ്രസകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അസം സർക്കാർ. എല്ലാ സ്വകാര്യ മദ്രസകളും സർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് കീഴിൽ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹിമാന്ത ബിശ്വ ശർമ്മ അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള മദ്രസകൾ അടയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സ്വകാര്യ മദ്രസകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്.
സംസ്ഥാനത്തെ സ്വകാര്യ മദ്രസകൾ അടച്ചു പൂട്ടാൻ സർക്കാരിന് ഉദ്ദേശ്യമില്ല. എന്തിനാണ് മദ്രസകളിൽ ചെല്ലുന്നതെന്ന കാര്യം ആദ്യം കുട്ടികളോട് വ്യക്തമാക്കണം. ശാസ്ത്രവും, ഗണിതവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. എല്ലാ മദ്രസകളും സർക്കാരിൽ രജിസ്റ്റർ ചെയ്യണം. ഭരണഘടന വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ അവകാശം സംരക്ഷിക്കണം. അതേസമയം മദ്രസയുടെ സവിശേഷതകളും ഉൾക്കൊള്ളിക്കാം. മദ്രസകളിൽ നിന്നും വിദ്യാഭ്യാസം നേടുക എന്നത് കുട്ടികളുടെ ഇഷ്ടപ്രകാരമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസകൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയിട്ടുണ്ട്. നവംബറോട് കൂടി എല്ലാ മദ്രസകളും അടയ്ക്കാനാണ് സർക്കാർ നിർദ്ദേശം. 610 മദ്രസകളാണ് സംസ്ഥാനത്തുള്ളത്. ഇതിനായി 260 കോടി രൂപയാണ് സർക്കാർ ചെലവാക്കുന്നത്. അടച്ചു പൂട്ടുന്ന മദ്രസകൾ സ്കൂളുകളാക്കി മാറ്റാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments