ന്യൂഡൽഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ വ്യാപക കലാപം അഴിച്ചുവിട്ട മുൻ ആംആദ്മി കൗൺസിലർ താഹിർ ഹുസൈനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് താഹിർ ഹുസൈനെതിരെ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം അഡീഷണൽ സെഷൻ ജഡ്ജി അമിതാഭ് റാവത്ത് പരിഗണിച്ചു.
1.10 കാേടി രൂപയുടെ കള്ളപ്പണം ബിനാമി കമ്പനികളിലൂടെ വെളുപ്പിച്ച് ഡൽഹി കലാപം ആളിക്കത്തിക്കാൻ വിനിയോഗിച്ച കേസിലാണ് താഹിർ ഹുസെെനെതിരെ കുറ്റപത്രം സമർപ്പിച്ചത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമത്തിലെ 3,4,70 സെഷനുകൾ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് എൻഫോഴ്സ്മെന്റ് താഹിർ ഹുസൈനും സഹായി അമിതാഭ് ഗുപ്തയ്ക്കുമെതിരെ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം വിശദമായി പഠിച്ച കോടതി ഇരുവരും കുറ്റക്കാരാണെന്ന് നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച താഹിർ ഹുസൈനെ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
വടക്ക് – കിഴക്കൻ ഡൽഹിയിൽ , ഫെബ്രുവരിയിൽ ഉണ്ടായ കലാപത്തിൽ 53 പേരോളം കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൗരത്വ നിയമത്തെ അനുകൂലിച്ചവരും എതിർത്തവരും തമ്മിലായിരുന്നു സംഘർഷങ്ങൾ ഉണ്ടായത്. ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ നിലവിൽ ജയിലിലാണ് താഹിർ ഹുസൈൻ.
Comments