കാസർകോട്: ജുവലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ എം സി കമറുദ്ദീൻ എംഎൽഎയെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കി. പുന:സംഘടനയെ തുടർന്നാണ് മാറ്റം. സി ടി അഹമ്മദലിയാണ് പുതിയ ചെയർമാൻ.
മാണി വിഭാഗം ജോസ് കെ മാണിയുടെ നേതൃത്വത്തിൽ എൽഡിഎഫിലേക്ക് പോയതും തദ്ദേശതെരഞ്ഞെടുപ്പും കണക്കിലെടുത്താണ് യുഡിഎഫ് ജില്ലാ കമ്മിറ്റികൾ പുന:സംഘടിപ്പിച്ചത്. ജോസഫ് വിഭാഗത്തിന് മുൻതൂക്കം നൽകി കൊണ്ടുള്ളതാണ് പുതിയ പട്ടിക. മോൻസ് ജോസഫ് എംഎൽഎയാണ് കോട്ടയം ജില്ലയിലെ പുതിയ യുഡിഎഫ് ചെയർമാൻ. കാലങ്ങളായി യുഡിഎഫിൽ മാണി വിഭാഗത്തിന്റെ പ്രതിനിധികൾ കൈവശം വെച്ചിരുന്നതാണ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനം.
ഇടുക്കി, എറാണാകുളം, പത്തനംതിട്ട ജില്ലകളിലെ കൺവീനർ സ്ഥാനവും ജോസഫ് വിഭാഗത്തിന് നൽകിയിട്ടുണ്ട്.. എറണാകുളം കൺവീനർ ഷിബു തെക്കുംമ്പുറമാണ്. എൻ ജെ ജേക്കബാണ് ഇടുക്കി ജില്ലാ കൺവീനർ. പത്തനംതിട്ട ജില്ലാ കൺവീനർ വിക്ടർ തോമസാണ്.
ബാക്കി ഘടകകക്ഷികൾക്ക് നേരത്തെ കൈകാര്യം ചെയ്തിരുന്ന പദവികളിൽ തുടർന്നും അവസരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് യോഗത്തിലാണ് പതിനാല് ജില്ലകളിലെയും ജില്ലാ കമ്മിറ്റികൾ പുന:സംഘടിപ്പിക്കാൻ തീരുമാനമെടുത്തത്. പാലക്കാട് ജില്ലാ ചെയർമാനെയും ആലപ്പുഴ ജില്ലാ കൺവീനറെയും പിന്നീട് പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ അറിയിച്ചു.
Comments