കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ റബിൻസ് ഹമീദിനെ കസ്റ്റഡിയിൽ വിട്ടു. എൻഐഎ കോടതിയിൽ ഹാജരാക്കിയ റബിൻസിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന ദിവസം റബിൻസിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.
റബിൻസിന് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് കരുതുന്നതെന്ന് എൻഐഎ കോടതിയിൽ വ്യക്തമാക്കി. 2013ലും 2014 ലും റബിൻസ് സ്വർണ്ണക്കടത്ത് നടത്തി. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റബിൻസ് ഒക്ടോബർ 25 വരെ യുഎഇയിലെ ജയിലിൽ ആയിരുന്നുവെന്നും എൻഐഎ സംഘം കോടതിയിൽ പറഞ്ഞു.
ദുബായിയിൽ നിന്നും നാടുകടത്തിയ ഇയാളെ കേരളത്തിലെത്തിച്ച് കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് എൻഐഎ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയാണ് റബിൻസ്. റബിൻസിനെതിരെ നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ഇരുവർക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കസ്റ്റംസിന്റെ അപേക്ഷ പ്രകാരമായിരുന്നു നടപടി.
Comments