ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ബുദ്ഗാം ജില്ലയിലെ മാൻചോവ പ്രദേശത്താണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. അരിബാഗിൽ നിന്നുമാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്. സൈനികരെ കണ്ട ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
കശ്മീർ പോലീസ്, 50 രാഷ്ട്രീയ റൈഫിൾസ്,സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരരുമായി ഏറ്റുമുട്ടുന്നത്.
പ്രദേശം പൂർണ്ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. മൂന്ന് ഭീകരരെ സുരക്ഷാ സേന വളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. അവന്തിപ്പോര ജില്ലയിലെ നൂർപോരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിനൊടുവിൽ ഹിസ്ബുൾ ഭീകരനെ വധിക്കുകയും, ഒരാൾ കീഴടങ്ങുകയും ചെയ്തിരുന്നു.
Comments