ദോഹ: ദോഹ രാജ്യാന്തര വിമാനത്താവള ശുചിമുറിയില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഖത്തര്‍ വിശദമായ അന്വേഷണം ആരംഭിച്ചു. ആഭ്യന്തരമന്ത്രി കൂടിയായ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസിസ് അല്‍താനിയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫിസ് അറിയിച്ചു. പ്ലാസ്റ്റിക് കവറിലാക്കി ചവറ്റുകൊട്ടയില്‍ ഒളിപ്പിച്ച നിലയിലാണ് പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ആദ്യമായിട്ടാണ് ഇത്തരം ഒരു സംഭവം എയർപോർട്ടിൽ നടന്നത്. ഒക്ടോബര്‍ 2നു നടന്ന സംഭവം ഞെട്ടിപ്പിക്കുന്നത് എന്നാണ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫിസ് വിശേഷിപ്പിച്ചത്. സിഡ്നിയിലേക്കുള്ള ഖത്തർ എയർവേസ് വിമാനത്തിലെ 13 ഓസ്ട്രേലിയൻ വനിതകളെ വിമാനത്തിനു പുറത്തിറക്കി പരിശോധന നടത്തിയതില്‍ ഓസ്ട്രേലിയ പ്രതിഷേധം അറിയിച്ചിരുന്നു. നാലു മണിക്കൂര്‍ വൈകിയാണ് അന്നു വിമാനം പുറപ്പെട്ടത്. കുട്ടിയുടെ മാതാവിന്റെ ആരോഗ്യം സംബന്ധിച്ച ആശങ്കകൾ മൂലമാണ് യാത്രക്കാരായ വനിതകളോട് ആരോഗ്യപ്രവർത്തകർ വിവരങ്ങൾ ആരാഞ്ഞതെന്നാണ് അധികൃതർ പറഞ്ഞത്. എന്നാല്‍ അമ്മയെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കുട്ടി ആരോഗ്യപ്രവർത്തകരുടെ പരിചരണത്തിലാണിപ്പോള്‍. മാതാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ [email protected] എന്ന വിലാസത്തിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.
Comments