കൊച്ചി: അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുട്യൂബർ വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം കേട്ടു. ജാമ്യം അനുവദിക്കണമെന്നും ഏതു നിബന്ധന വേണമെങ്കിലും അംഗീകരിക്കാമെന്നും ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു. എന്നാൽ നിയമവ്യവസ്ഥയെ അനുസരിക്കുന്ന പ്രവൃത്തിയല്ല നിങ്ങളുടെ ഭാഗത്തു നിന്നുണ്ടായതെന്നും കോടതി വിമർശിച്ചു.
വിജയ് പി.നായരുടെ ചെയ്തികളിൽ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും മാറ്റങ്ങൾക്ക് നേതൃത്വം നൽകുവാനാരെങ്കിലും വേണ്ടേയെന്നും ഭാഗ്യലക്ഷ്മി കോടതിയിൽ ചോദിച്ചു. അങ്ങനെയെങ്കിൽ ഫലം അനുഭവിക്കാൻ എന്തിന് ഭയക്കണമെന്നായിരുന്നു കോടതിയുടെ മറുചോദ്യം .ഹർജി വിധി പറയാനായി കോടതി മാറ്റിവെച്ചു.
കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രതികൾ തന്റെ താമസസ്ഥലത്തേക്ക് അതിക്രമിച്ച് കയറിയതെന്ന് വിജയ് പി.നായർ കോടതിയിൽ വാദിച്ചു. . നിയമപരമായ അവകാശങ്ങൾ വിനിയോഗിക്കുന്നതിനു പകരം പ്രതികൾ നിയമം കൈയ്യിലെടുത്തെന്നും വിജയ് പി.നായർ പറഞ്ഞു. ആസൂത്രിതമായാണ് പ്രതികൾ തന്നെ ആക്രമിക്കാനെത്തിയതെന്നും ,ലാപ്ടോപ്പ്, മൊബൈൽ ഫോൺ ,ഹെഡ് സെറ്റ് സഹിതം ഭാഗ്യലക്ഷ്മിയും കൂട്ടരും കൈക്കലാക്കിയെന്നും വിജയ് പി. നായർ അറിയിച്ചു . കൈയ്യേറ്റത്തിന്റെ ദൃശ്യങ്ങൾ വിജയ് പി നായർ ഹൈക്കോടതിയിൽ ഹാജരാക്കി.മാദ്ധ്യമങ്ങള്‍ പ്രതികളുടെ അഭിമുഖത്തിനായി ക്യൂ നിന്നു. റിട്ട.ഹൈക്കോടതി ജഡ്ജിയടക്കം പ്രതികളുടെ പ്രവൃത്തിയെ ന്യായീകരിച്ചു. സിനിമാ താരങ്ങള്‍ അടക്കം പിന്തുണയുമായി രംഗത്തു വന്നു. വലിയ സ്വാധീനമുള്ളവരാണ് പ്രതികളെന്നാണ് ഇത് തെളിയിക്കുന്നതെന്നും പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും വിജയ് പി. നായർ കോടതിയിൽ ആവശ്യപ്പെട്ടു.
Comments