ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്താന്റെ ഭീകരപ്രവർത്തനങ്ങൾ ഇന്ത്യ വീണ്ടും തുറന്നുകാട്ടി.കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ മറയാക്കി ഭീകരരെ വളർത്തുകയാണ് പാകിസ്താൻ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഇന്ത്യ യു.എൻ സമ്മേളനത്തിൽ ആരോപിച്ചു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും നുഴഞ്ഞുകയറ്റവും കൊറോണയുടെ മറവിൽ ലോകശ്രദ്ധതിരിഞ്ഞതോടെ പാകിസ്താൻ വർദ്ധിപ്പിച്ചെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
ഐക്യരാഷ്‌ട്ര സഭയുടെ പ്രത്യേക സെഷനിൽ ഇന്ത്യൻ പ്രതിനിധി ആശിഷ് ശർമ്മയാണ് പാകിസ്താന്റെ ഭീകര അനുകൂല നയങ്ങളെ വിമർശിച്ചത്. സഭയുടെ പ്രത്യേക സെഷൻ ആഗോളതലത്തിലെ വർണ്ണ വിവേചനം, അസഹിഷ്ണുത തുടങ്ങിയ വിഷയങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു.
‘പാകിസ്താൻ അസഹിഷ്ണുതയുടെ കേന്ദ്രമാണ്. അവരുടെ പ്രസംഗങ്ങളിലെല്ലാം തികഞ്ഞ വിദ്വേഷവും വെറുപ്പുമാണ് നിഴലിക്കുന്നത്. അത് ഒരു സമൂഹത്തോട് മാത്രമല്ല. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളോടും വ്യക്തികളോടും പാകിസ്താന്റെ ഇന്ത്യ വിരുദ്ധനയം സുവ്യക്തമാണ്’ ആശിഷ് ചൂണ്ടിക്കാട്ടി.
പാകിസ്താൻ മതങ്ങളെ ഭിന്നിപ്പിക്കുന്നതിൽ എന്നും ശ്രദ്ധിക്കുന്നു. സ്വന്തം നാട്ടിൽ ചെയ്യുന്ന അതേ പ്രവർത്തി ഇന്ത്യയിലും നടപ്പിലാക്കാനുള്ള കുതന്ത്രങ്ങളാണ് പയറ്റുന്നത്. എന്നാൽ അവരുടെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെടുകയാണ്. കാരണം ഇന്ത്യ എന്നും ബഹു സ്വരതയിലും മതസാഹോദര്യത്തിലും ഊന്നിയാണ് ജീവിക്കുന്നതെന്നും ആശിഷ് ഐക്യ രാഷ്‌ട്രസഭയെ അറിയിച്ചു.
Comments