തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണത്തിന്റെ കണ്ണിയാകുമോയെന്ന് മുഖ്യമന്ത്രി ഭയക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഏത് കൊള്ളയും തോന്ന്യവാസവും നടത്തും. ആരും ചോദിക്കേണ്ടെന്ന ധിക്കാരമാണ് സർക്കാരിന്റെത്. മുഖ്യമന്ത്രി വിജിലൻസ് വകുപ്പ് ഒഴിയണമെന്നും ചെന്നിത്തല പറഞ്ഞു.
അന്വേഷണ ഏജൻസികൾ ചോദിക്കുന്നതിന് ഉത്തരം നൽകേണ്ടത് സർക്കാരാണ്. അനൃേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തി പിൻമാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്തിനാണ് മുഖ്യമന്ത്രിയ്‌ക്ക് പരിഭ്രാന്തിയെന്നും ചെന്നിത്തല ചോദിച്ചു. അന്വേഷണ ഏജൻസിയെ ക്ഷണിച്ച് കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. സത്യം തെളിയിക്കുന്ന കാര്യത്തിൽ സർക്കാരിന് ആത്മാർത്ഥതയില്ല. എം ശിവശങ്കർ അഞ്ചാം പ്രതിയാണെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്നും ചെന്നിത്തല ചൂണ്ടികാട്ടി.
മോദിയുടേയും അമിത് ഷായുടേയും പേരുകള്‍ മുഖ്യമന്ത്രിയായതിന് ശേഷം പിണറായി പറഞ്ഞിട്ടില്ല. പിണറായിക്ക് ഭയമാണ് ഇരുവരേയും. ബി.ജെ.പിയുടെ സഹായം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് പിണറായി വിജയനാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments