കൊല്ലം: അഞ്ചൽ ഉത്രാവധ കേസിൽ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിചാരണയ്‌ക്ക് മുൻപ് ജയിലിന് പുറത്ത് അഭിഭാഷകനുമായി സംസാരിക്കാൻ അവസരം നൽകണമെന്ന് കോടതി പറഞ്ഞു. മൂന്ന് ദിവസത്തേക്കാണ് അഭിഭാഷകന് കൂടി കാഴ്ച നടത്താൻ അനുമതി നൽകിയത്. കൂടികാഴ്ചയ്‌ക്ക് ശേഷം സൂരജിനെ ജയിലിലേക്ക് കൊണ്ട് പോകും.
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ സൂരജ് മാത്രമാണ് പ്രതി. കേസിലെ രണ്ടാം പ്രതിയായിരുന്ന പാമ്പുപിടുത്തക്കാരൻ സുരേഷ് മാപ്പ് സാക്ഷിയാണ്.
ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഉത്രാവധ കേസ്. അഞ്ചൽ സ്വദേശിനിയായ ഉത്രയെ മേയ് ഏഴിനാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്രയുടെ മരണ ശേഷം ഭർത്താവ് സൂരജിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ഉത്രയുടെ കുടുംബം അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കേസ് അന്വേഷണത്തിന് കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്തു.
Comments