കൊച്ചി: അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുട്യൂബർ വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതിയും രൂക്ഷമായി വിമർശിച്ചിരുന്നു. ജാമ്യം അനുവദിക്കണമെന്നും ഏതു നിബന്ധന വേണമെങ്കിലും അംഗീകരിക്കാമെന്നും ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ നിയമവ്യവസ്ഥയെ അനുസരിക്കുന്ന പ്രവൃത്തിയല്ല പ്രതികളുടെ ഭാഗത്തു നിന്നുണ്ടായതെന്നാണ് കോടതി വിമർശനം.
നിയമം കൈയ്യിലെടുക്കുമ്പോൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണം എന്ന് കോടതി പരാമർശിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കളിൽ തീരുമാനമെടുക്കും വരെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.
കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രതികൾ തന്റെ താമസസ്ഥലത്തേക്ക് അതിക്രമിച്ച് കയറിയതെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു വിജയ് പി.നായർ കോടതിയിൽ വാദിച്ചത്.
Comments