ആവേശം പകർന്ന് ഐ.പി.എല്ലിന് തിരശ്ശീല വീണു; വീണ്ടുമുണർന്ന് ചാമ്പ്യൻസ് ലീഗ് വേദികൾ
കൊറോണകാലത്തെ എല്ലാ ക്ഷീണവും തീർത്ത് ആവേശം പകർന്നാണ് ഐ.പി.എൽ അവസാനിച്ചത്. ടൂർണ്ണമെന്റിലെ സൂപ്പർ ടീമായി തുടക്കം മുതൽ മുന്നേറിയ മുംബൈ ഇന്ത്യൻസ്, നായകൻ രോഹിതിന്റെ മികവിൽ കിരീടം ചൂടി. യുവതാരങ്ങളുടെ പ്രസരിപ്പിൽ മിന്നിക്കയറിയ ശ്രേയസ്സ് അയ്യരുടെ നായകത്വത്തിലുള്ള ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിനാണ് മുംബൈ തോൽപ്പിച്ചത്. ഡൽഹിയുടെ നിർണ്ണായകമായ മൂന്ന് വിക്കറ്റുകൾ പിഴുത ട്രെൻഡ് ബോൾട്ടാണ് കളിയിലെ താരമായത്. മുംബൈയ്ക്കായി നായകൻ രോഹിത് ശർമ്മ 50 പന്തിൽ 68 റണ്ഡസുമായി മുന്നിൽ നിന്നും പടനയിച്ചത് ടീമിന്റെ ആത്മവിശ്വാസം കൂട്ടി. 13 പന്തിൽ 33 റൺസുമായി ഇഷാൻ കിഷൻ അവസാനം വരെ പുറത്താകാതെ നിന്നതോടെ മുംബൈയ്ക്ക് അഞ്ചാംകിരീടനേട്ടം അനായാസമായി. ഡൽഹിക്കായി സീസണിലെ തന്റെ ആദ്യ അർദ്ധ സെഞ്ച്വറിയുമായി ഋഷഭ് പന്തും ബാറ്റിംഗ് ഫോമിലേക്കെത്തിയ ശ്രേയസ്സയ്യരുടെ 38 പന്തിലെ 56 റൺസുമാണ് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ബൗളിംഗിൽ ബുംറ നിറം മങ്ങിയപ്പോൾ ബോൾട്ട് ഡൽഹിയുടെ മുൻനിരയെ തകർത്തെറിഞ്ഞു.
ഇന്ത്യൻ താരങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന് വീണ്ടും സാക്ഷിയായ പ്രീമിയർ ലീഗിൽ ഇത്തവണ റൺവേട്ടക്കാരൻ രാഹുൽ തന്നെ; വിക്കറ്റ് വേട്ടയിൽ റബാദയും ; കൂടുതൽ സിക്‌സറുകൾ നേടി യുവതാരം ഇഷൻ കിഷനും ഫൈനൽ ദിനത്തിലെ താരങ്ങളായി. ഫൈനലിൽ ശിഖർ ധവാൻ ഫോമാവാത്തതിന് രാഹുലിന് ഓറഞ്ച് ക്യാപ്പ് ലഭിക്കാൻ സഹായകമായി. ബൂമ്രയ്ക്ക് വിക്കറ്റ് ലഭിക്കാതിരുന്നത് റബാദയ്ക്കും ഗുണമായി.
ഓറഞ്ച് ക്യാപ്പ് പട്ടികയിൽ രാഹുൽ 670 റൺസ് നേടിയാണ് ഒന്നാം സ്ഥാനം നിലനിർത്തിയത്. 14 ഇന്നിങ്സുകളിൽ നിന്നാണ് താരം 670 റൺസ് നേടിയത്. ഇതിൽ ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറികളും പെടും. രണ്ടാം സ്ഥാനത്തുള്ള ധവാന്റെ സമ്പാദ്യം 17 മത്സരങ്ങളിൽ നിന്ന് 618 റൺസാണ്. 548 റൺസുമായി ഹൈദരാബാദിന്റെ ഡേവിഡ് വാർണർ മൂന്നും 519 റൺസുമായി ഡൽഹി നായകൻ ശ്രേയസ് അയ്യർ നാലും സ്ഥാനങ്ങളിലുണ്ട്. ഇത്തവണത്തെ പുതുമുഖ പ്രതിഭയായി മലയാളി ബാറ്റ്‌സ്മാൻ റോയൽചലഞ്ചേഴസിന്റെ ദേവദത്ത് പടിക്കൽ പ്രതീക്ഷിച്ച പോലെ തന്നെ തിരഞ്ഞെടുക്കപ്പെട്ടു.
വിക്കറ്റ് വേട്ടക്കാരിൽ കഗീസോ റബാദയും ജസ്പ്രീത് ബൂമ്രയും തമ്മിലായിരുന്നു പർപ്പിൾ ക്യാപ്പിനുള്ള പോരാട്ടം. ഫൈനലിൽ ഇരുവരും പന്തെടുക്കുമ്പോൾ ആർക്കായിരിക്കും കൂടുതൽ വിക്കറ്റുകളെന്ന് ആകാംക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ബൂമ്രയ്ക്ക് വിക്കറ്റുകളൊന്നും നേടാനായില്ല. ഇത് റബാദയ്ക്ക് പർപ്പിൾ ക്യാപ്പ് ലഭിക്കാൻ സഹായിച്ചു. 17 മത്സരങ്ങളിൽ നിന്ന് 30 വിക്കറ്റുകളാണ് റബാദ നേടിയത്. 15 മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകളാണ് ബൂമ്രയുടെ നേട്ടം. മൂന്നാം സ്ഥാനത്ത് 25 വിക്കറ്റുകളുമായി മുംബൈയുടെ ട്രെൻഡ് ബോൾട്ടും 22 വിക്കറ്റുകളുമായി നാലാം സ്ഥാനത്ത് ഡൽഹിയുടെ നോർട്‌ജെയും 21 വിക്കറ്റുകളുമായി ആർസിബിയുടെ യൂസ് വേന്ദ്ര ചഹൽ അഞ്ചാം സ്ഥാനത്തുമെത്തി. ഈ സീസണിൽ ആരും തന്നെ ഹാട്രിക് നേട്ടം സ്വന്തമാക്കിയില്ലെന്നതും ശ്രദ്ധേയമായി.
സീസണൽ ഏറ്റവുമധികം സിക്‌സറുകൾ നേടിയത് മുംബൈയുടെ ഇഷൻ കിഷനാണ്. രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണാണ് രണ്ടാം സ്ഥാനത്ത്. കിഷൻ 30 സിക്‌സറുകൾ നേടിയപ്പോൾ സഞ്ജു 26 സിക്‌സറുകൾ നേടി. കൂടുതൽ സെഞ്ച്വറി നേടിയത് ശിഖർ ധവാനാണ്. രണ്ട് സെഞ്ച്വറികളാണ് ധവാൻ നേടിയത്. കൂടുതൽ അർദ്ധ സെഞ്ച്വറി നേടിയത് കെഎൽ രാഹുലാണ്. 5 അർദ്ധ സെഞ്ച്വറികളാണ് രാഹുൽ നേടിയത്. ഉയർന്ന സ്‌കോറിനുടമായും രാഹുൽ തന്നെയാണ്.
വീണ്ടുമുണർന്ന് ചാമ്പ്യൻസ് ലീഗ് വേദികൾ
ഫുട്ബോളിൽ ചാമ്പ്യൻസ് ലീഗ് വേദികൾ വീണ്ടുമുണർന്നു. താരങ്ങളുടെ പരിക്കുകളും ക്ലബ്ബുകൾക്ക് തിരിച്ചടിയാവുകയാണ്.
ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ഗോൾ മഴയുമായി ബയേൺ മ്യൂണിച്ച്. ആർ.ബി. സാൽസ്ബർഗിനെ രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് ബയേൺ തകർത്തത്. റോബർട്ട് ലെവൻഡോവ്‌സികയുടെ ഇരട്ട ഗോളുകളുടെ മികവിലാണ് തകർപ്പൻ ജയം സ്വന്തമാക്കിയത്. ജെറോം ബൊയാതെങ്, ലെറോയ് സാനേ,ലൂക്കാസ് ഹെർണാണ്ടസുമാണ് ഗോളുകളടിച്ചത്.
ഗ്രൂപ്പ് ബി പോരാട്ടത്തിൽ റയലിന് ആവേശ ജയം. ഇറ്റാലിയൻ ലീഗിലെ കരുത്തരായ ഇന്റർ മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മറികടന്നാണ് റയൽ മാഡ്രിഡ് അനിവാര്യ ജയം സ്വന്തമാക്കിയത്. റയലിന്റെ ലോകോത്തര താരമായ സെർജിയോ റാമോസ് ടീമിനായി തന്റെ നൂറാമത്തെ ഗോളും തികച്ചു.ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് പ്രീമീയർ ലീഗ് ചാമ്പ്യന്മാരായ ലിവർപ്പൂളിനും തകർപ്പൻ ജയം. ഗ്രൂപ്പ് ഡിയിൽ അത്‌ലാന്റയ്‌ക്കെതിരെയാണ് ജയം നേടിയത്. കളിയുടെ ഇരുപകുതികളിലുമായിട്ടാണ് ജുർഗൻ ക്ലോപ്പിന്റെ ചെമ്പട കളം നിറഞ്ഞാടിയത്. ഡീഗോ ജോട്ടയുടെ വകയായിരുന്നു ആദ്യ ഗോൾ. ലിവർപൂളിനായി മൂന്നാം ഗോൾ സൂപ്പർ താരം മുഹമ്മദ് സലയുടെ വകയായിരുന്നു. സാദിയോ മാനേ ലീഡ് വർദ്ധിപ്പിച്ചു. ലിവർ പൂളിനായി അഞ്ചാം ഗോളും തന്റെ ഹാട്രിക്കും തികച്ച് ജോട്ട കളിയിലെ താരമായി.
ബാഴ്‌സലോണയും ചാന്പ്യൻസ് ലീഗിൽ ജയം ആഘോഷിച്ചു. ഡൈനാമോകിവിനെയാണ് ബാഴ്സ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജയം. മെസ്സിയും ജെറാഡ് പിക്വേയുമാണ് ബാഴ്സയ്ക്കായി ഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗിൽ യുവന്റസും മുന്നേറി. ഫെറൻകാവാറോസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റൊണാൾഡോയുടെ ടീം തകർത്തത്. യുവന്റസിനായി ആൽവാറോ മൊറാത്തയാണ് ഇരട്ടഗോളുകളുമായി തിളങ്ങിയത്. പൗലോ ഡീബാലയും യുവന്റസിനായി ഗോൾ നേടി.
ചാമ്പ്യൻസ് ലീഗിൽ ഇതിനിടെ രണ്ടു മുൻനിര ടീമുകൾക്ക് തോൽവി പിണഞ്ഞു. ഇംഗ്ലീഷ് ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡും ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയ്ക്കുമാണ് അടിതെറ്റിയത്. തുടർച്ചയായ രണ്ടാം തോൽവി പിണഞ്ഞതാണ് യുണൈറ്റഡിന് വിനയായത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇസ്താൻബുൾ ബസാക്‌സെഹറും പി.എസ്.ജിയെ ലീപ്‌സിഗുമാണ് തോൽപ്പിച്ചത്. മറ്റ് ഗ്രൂപ്പ് പോരാട്ടങ്ങളിൽ സെവിയയ്ക്കും ഡോട്ട്മുണ്ടിനും ജയം. എതിരില്ലാത്ത മൂന്ന് ഗോൾ ജയത്തോടെ ഗ്രൂപ്പ് എഫിൽ ക്ലബ്ബ് ബ്രൂഗിനെ 3-0ന് ഡോട്ട്മുണ്ടും ക്രാസ്‌നോദാറി നെതിരെ 3-2 ജയത്തോടെ ഗ്രൂപ്പ് ഇയിൽ സെവിയയും മുന്നേറി.
മികച്ച രണ്ടു താരങ്ങൾ പരിക്കുമൂലം ലീഗിൽ നിന്നും മാറിയിരിക്കുകയാണ്. സ്പാനിഷ് ലീഗിലെ സൂപ്പർ ടീമായ ബാഴ്‌സലോണയുടെ കൗമാര കരുത്ത് ആൻസു ഫാത്തിക്ക് പരിക്കേറ്റു. റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിലാണ് കാൽമുട്ടിന് പരിക്കേറ്റത്. മെസ്സിക്കൊപ്പം സീസണിൽ ശക്തമായ സാന്നിദ്ധ്യമായി മുന്നേറുന്നതിനിടെയാണ് ഫാത്തിക്ക് പരിക്ക് വിനയായത്. അടിയന്തിരമായി കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയതിനാൽ ഇനി നാലുമാസത്തിന് ശേഷം മാത്രമേ കളിക്കളത്തിലേക്ക് തിരികേ എത്താനാകൂ. ഇതിനൊപ്പം പരിക്കേറ്റ സൂപ്പർ താരം ഫെഡ്രികോ വാൽവാർദേ യുടെ അഭാവത്തിൽ വിഷമിക്കുകയാണ് റയൽ മാഡ്രിഡ്. കാലിന്റെ എല്ലിന് പൊട്ടലുള്ളതിനാൽ വിശ്രമം നൽകിയിരിക്കുകയാണ്. വലൻസിയക്കെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിനും ലെസ്റ്ററിനും ജയം.
ആദ്യമത്സരത്തിൽ ടോട്ടനം ഹോസ്‌പെർ വെസ്റ്റ് ബ്രോമിനെയും ലെസ്റ്റർ സിറ്റി വൂൾവ്‌സിനേയും എതിരില്ലാത്ത ഒറ്റ ഗോളിന് തോൽപ്പിച്ചു. ടോട്ടനത്തിനായി നായകൻ ഹാരീകെയിനാണ് വിജയഗോൾ നേടിയത്. രണ്ടാം മത്സരത്തിൽ ലെസ്റ്റർ സിറ്റിയും എതിരില്ലാത്ത ഒരു ഗോളിനാണ് വൂൾവ്‌സിനെ തോൽപ്പിച്ചത്. ജാമി വാർഡിയാണ് ഗോൾ നേടിയത്.
ആഴ്‌സണലിന് പക്ഷെ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങേണ്ടി വന്നു . ആസ്റ്റൺ വില്ലയാണ് ഗണ്ണേഴ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തറപറ്റിച്ചത്. മറ്റൊരു മത്സരത്തിൽ മുൻ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിനെ മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ കുരുക്കി. ഇരുപകുതി കളിലുമായി നേടിയ ഗോളുകളിലാണ് ആസ്റ്റൺ വില്ല ജയിച്ചത്. ഒല്ലീ വാറ്റ്കിൻസ് തുടർച്ചയായി നേടിയ ഇരട്ട ഗോളുകളാണ് കളി വില്ലയ്ക്ക് അനുകൂലമാക്കിയത്. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ കുരുക്കി.
ഇറ്റാലിയൻ ലീഗിൽ നാപ്പോളിയ്ക്കും റോമയ്ക്കും ലീഗ് പോരാട്ടങ്ങളിൽ ജയം.നാപ്പോളി ബൊലോഗ്നയേയും റോമ ജെനോവയേയും തോൽപ്പിച്ചു. ഇറ്റാലിയൻ ലീഗിൽ കരുത്തന്മാരെല്ലാം സമനിലയിൽ കുരുങ്ങി. ലീഗ് ചാമ്പ്യന്മാരായ യുവന്റസും, എ.സി.മിലാനും, ഇന്റർ മിലാനും സമനിലക്കുരുക്കിലായി. യുവന്റസിനെ ലാസിയോ പടിച്ചുകെട്ടിയപ്പോൾ ഇന്റർ മിലാനെ അത്‌ലാന്റയും തളച്ചു. എ.സി മിലാൻ- വെറോണയുമായും സമനിലക്കുരു ക്കിൽപ്പെട്ടു. യുവന്റസിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടി. എ.സി.മിലാൻ താരം സ്ലാതൻ ഇബ്രാഹിമോവിച്ചിന്റെ ശക്തമായ മുന്നേറ്റമാണ് മിലാന് സമനില നേടിക്കൊടുത്തത്. സമനിലയിലവസാനിച്ച മൂന്നാമത്തെ മത്സരം ഇന്റർ മിലാനും അത്‌ലാന്റയും തമ്മിലായിരുന്നു.
-ഇന്ത്യൻ ക്രിക്കറ്റിനാവേശമായി അന്താരാഷ്ട്രപരമ്പര തുടങ്ങുകയാണ്. ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയുടെ കൊറോണ കാലത്തെ ആദ്യ പരമ്പരയിൽ കാണികളെ പ്രവേശിപ്പിക്കുമെന്നതും വലിയ പ്രതീക്ഷയാണ്. പകലും രാത്രിയുമായി നടക്കുന്ന ആദ്യ ടെസ്റ്റിൽ അഡ്‌ലയ്ഡിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ കാണികളെ പ്രവേശിപ്പിക്കുക. നാല് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമടങ്ങുന്ന സമ്പൂർണ്ണ പരമ്പരയാണ് നടക്കാൻ പോകുന്നത്. ഈ മാസം 27-ാം തീയതിയാണ് പരമ്പര ആരംഭിക്കുന്നത്.
Comments