ന്യൂഡൽഹി: സെനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജയ്സാൽമിറിലെത്തി. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ, ബിഎസ്എഫ് ഡയറക്ടർ ജനറൽ രാകേഷ് അസ്ഥാന എന്നിവർ പ്രധാനമന്ത്രിക്കൊപ്പമുണ്ട്.
പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം എല്ലാ വർഷവും അദ്ദേഹം ദീപാവലി ആഘോഷം നടത്തുന്നത് സൈനികർക്കൊപ്പമാണ്. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികർക്കൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചത്.
സൈനികരുടെ ത്യാഗത്തിന് മുന്നിൽ രാജ്യം നമിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാൻ സദാ ഉണർന്നിരിക്കുന്നവരാണ് സൈനികർ. ദീപാവലി ആഘോഷം പൂർണ്ണമാകുന്നത് സൈനികർക്കൊപ്പം ആഘോഷിക്കുമ്പോഴാണ്. എല്ലാ ഭാരതീയരുടെയും പേരിൽ സൈനികർക്ക് ആശംകൾ നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സമാനകളില്ലാത്ത ധൈര്യമാണ് നമ്മുടെ സൈനികരുടേത്. എന്തും നേരിടാനുള്ള കരുത്ത് നമുക്കുണ്ടെന്ന് നാം തെളിയിച്ചു. സൈനികരാണ് രാജ്യത്തിന്റെ സമ്പത്ത്. ഭാരതത്തെ തകർക്കാനോ ഇല്ലാതാക്കാനോ ഒരു ശക്തിയ്ക്കും കഴിയില്ല. അതിർത്തിയിൽ പാകിസ്താൻ കണ്ടത് നമ്മുടെ സൈനികരുടെ ശൗര്യമാണ്. പാകിസ്താന്റെ കടന്നാക്രമണങ്ങളെ ഇന്ത്യ തകർത്തെറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനികരുടെ സന്തോഷം കാണുമ്പോൾ തന്റെ സന്തോഷം ഇരട്ടിയാകുന്നു. സൈനികരുടെ സന്തോഷം കാണാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. ദീപാവലി മധുരത്തിനൊപ്പം രാജ്യത്തിന്റെ സ്നേഹവും ആശംസയും സൈനികർക്കായി നൽകുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Comments