മാഡ്രിഡ്: ലാ ലീഗയില്‍ നടന്ന കരുത്തന്മാരുടെ പോരാട്ടത്തിൽ അത് ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്സലോണയ്‌ക്ക് തോൽവി. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് വിയ്യ റയലിനോട് സമനിലയിൽ കുരുങ്ങി. മൂന്നു സമനില മത്സരങ്ങള്‍ കണ്ട ലാ ലീഗയില്‍ സെവിയ്യ ജയിച്ച് മുന്നേറി.
ലീഗില്‍ പത്താം സ്ഥാനത്ത് നിന്ന് മുന്നേറാമെന്ന ബാഴ്‌സലോണയുടെ മോഹം രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡ് തകര്‍ത്തു. ആദ്യപകുതിയുടെ അധിക സമയത്താണ് ഏക ഗോള്‍ വീണത്. അത്‌ലറ്റിക്കോയ്‌ക്കായി യാന്നിക് കരാസ്‌കോയാണ് ഗോള്‍ നേടിയത്. പരമാവധി സമയം പന്ത് കൈവശമുണ്ടായിട്ടും മെസ്സിക്കും കൂട്ടര്‍ക്കും ഗോളടിക്കാനായില്ല. നാല് അവസരങ്ങള്‍ പാഴാക്കുകയും ചെയ്തു.
രണ്ടാം മത്സരത്തില്‍ റയല്‍ മാഡ്രിനെ സമനിലയില്‍ തളച്ച് വിയ്യാ റയല്‍ ഞെട്ടിച്ചു. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ റയല്‍ മാഡ്രിഡ് ഗോൾ നേടി. എന്നാല്‍ 76-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കിയാണ് വിയ്യാറയല്‍ സമനില പിടിച്ചത്. ജെറാഡ് മൊറേനയാണ് ഗോള്‍ നേടിയത്.
മൂന്നാം മത്സരത്തില്‍ സെവിയ്യ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് സെല്‍റ്റാ വിഗോയെ തോല്‍പ്പിച്ചു. കളിയുടെ 5-ാം മിനിറ്റില്‍ ജൂലെസ് കുന്റേ സെവിയയ്‌ക്കായി ആദ്യ ഗോള്‍ നേടി. 10-ാം മിനിറ്റില്‍ സെല്‍റ്റാ വിഗോയ്‌ക്കായി ലോഗ ആസ്പാസ് സമനില പിടിച്ചു. 36-ാം മിനിറ്റില്‍ സെവിയയെ മറികടന്ന് നോലിറ്റേയാണ് ലീഡ് 1-2 ആക്കിയത്. ആദ്യ പകുതി അവസാനിക്കും മുന്നേ യൂസ്സഫ് എന്‍ നെസ്യറിയിലൂടെ സെവിയ്യ സമനില നേടി. 85-ാം മിനിറ്റില്‍ സെര്‍ജീ എസ്‌ക്യൂഡോറേയും 87-ാം മിനിറ്റില്‍ മുനീര്‍ എല്‍ ഹദ്ദാദിയും സെവിയ്യയ്‌ക്ക് മൂന്നും നാലും ഗോളുകള്‍ നല്‍കി വിജയം ആധികാരികമാക്കി. മറ്റ് മത്സരങ്ങളില്‍ ലെവാന്റേ-എല്‍ഷേ, ഒസാസുന-ഹുയെസ്‌കാ മത്സരങ്ങൾ ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.
Comments