തിരുവനന്തപുരം: നിവാർ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച്ച തമിഴ്നാട്ടിലേക്ക് പുറപ്പെടേണ്ട ചില ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. കൊല്ലം- ചെന്നൈ എഗ്മോർ അനന്തപുരി സ്പെഷ്യൽ, ചെങ്കോട്ട മധുരൈ വഴിയുള്ള കൊല്ലം- ചെന്നൈ എഗ്മോർ, ചെന്നൈ- കൊല്ലം എഗ്മോർ എന്നീ സ്പെഷ്യൽ ട്രെയിനുകളാണ് റദ്ദാക്കിയത്.
തമിഴ്നാട്ടിൽ നിന്നുള്ള ഏതാനും സർവ്വീസുകളും റെയിൽവേ നേരത്തെ റദ്ദാക്കിയിരുന്നു. ചെന്നൈ എഗ്മോർ-മധുരൈ ജംഗ്ഷൻ തേജസ്, മധുരൈ- ജംഗ്ഷൻ ചെന്നൈ എഗ്മോർ തേജസ്, തിരുനെൽവേലി ജംഗ്ഷൻ- ചെന്നൈ എഗ്മോർ, ചെന്നൈ എഗ്മോർ കന്യാകുമാരി, ചെന്നൈ എഗ്മോർ- കാരക്കുടി ജംഗ്ഷൻ തുടങ്ങി 24 സർവ്വീസുകളാണ് റദ്ദാക്കിയത്. ചുഴലിക്കാറ്റ് ഭീഷണിയുള്ള പ്രദേശങ്ങളിലൂടെയുള്ള സർവ്വീസുകളാണ് റദ്ദാക്കിയത്.
നിവാർ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ ബംഗാൾ തീരം തൊടുമെന്നാണ് കാലാവസ്ഥാ നീരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. തമിഴ്നാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ തമിഴ്നാട്ടിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. വില്ലുപുരം, കടലുർ, പുതുച്ചേരി, ചെന്നൈ, ചെങ്കൽപേട്ട് മേഖലകളിൽ കാറ്റ് കനത്ത നാശനഷ്ടം വരുത്തിവയ്ക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ദുരന്ത നിവാരണ സേനയേയും വിന്യസിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശിട്ടുണ്ട്. തമിഴ്നാട്ടിലും പുതുച്ചേരിയിലും ബുധനാഴ്ച്ച പൊതു അവധിയും പ്രഖ്യാപിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതിയിലായിരിക്കും കാറ്റ് വീശുക. അതേസമയം കടലോരത്ത് നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കാൻ റവന്യു മന്ത്രി ആർ ബി ഉദയകുമാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
Comments