തിരുവനന്തപുരം : കൊറോണ ബാധിതനായി ആശുപത്രി കിടക്കയിലുള്ള തന്നെ ഡൽഹിയിൽ അലയടിക്കുന്ന വയലുകളുടെ സമര സംഗീതമാണ് ഉണർത്തുന്നതെന്ന് എം ബി രാജേഷ് . ഡൽഹിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിനെ കുറിച്ചാണ് എം ബി രാജേഷ് പോസ്റ്റ് ചെയ്തതെങ്കിലും സോഷ്യൽ മീഡിയ കമന്റുകളുമായി എത്തിക്കഴിഞ്ഞു .
‘ ഈ ആശുപത്രിക്കിടക്കയിൽ കിടന്ന് ഞാൻ ദില്ലിയിൽ അലയടിക്കുന്ന വയലുകളുടെ സമര സംഗീതം കേൾക്കുന്നു. വർഗ്ഗസമര വേലിയേറ്റത്തിന്റെ ദൃശ്യങ്ങൾ ത്രസിപ്പോടെ വീക്ഷിക്കുന്നു. പൊട്ടിച്ചിതറുന്ന ടിയർഗ്യാസ് ഷെല്ലുകൾ അതിജീവിച്ച്, ജലപീരങ്കികൾക്കും മുകളിലുടെ, ക്രെയിനുകൾ കൊണ്ട് സ്ഥാപിച്ച കൂറ്റൻ ബാരിക്കേഡുകൾ തകർത്തെറിഞ്ഞ്, കിടങ്ങുകളും ദുർഗ്ഗമപാതകളും താണ്ടി, കയ്യിൽ ചെങ്കൊടികളുമേന്തി അവർ അണപൊട്ടി ഒഴുകുകയാണ്. ഇന്ത്യയുടെ തൂക്കിയിട്ട ഭൂപടത്തിൽ അധികാരസ്ഥാനങ്ങൾ എണ്ണി നോക്കി മാത്രം ഇടതു പക്ഷമെവിടെ എന്നു പുച്ഛിച്ച് ശീലിച്ചവർ അറിയുക. ആ തെരുവുകളിലുണ്ട് ഇടതുപക്ഷം. ബാരിക്കേഡുകൾക്കും ജലപീരങ്കികൾക്കും മുകളിലായി ഉയരുന്ന ചുവന്ന കൊടികളിലുണ്ട് ഇടതുപക്ഷം. ‘ ഈ രീതിയിലാണ് രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് .
നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത തരം ചെങ്കൊടി ആണ് അവർ കയ്യിലേന്തിയതെന്നാണ് ഇതിനു സോഷ്യൽ മീഡിയ നൽകുന്ന ഉത്തരം .മാത്രമല്ല വയ്യാതെ കിടക്കുമ്പോൾ ഇത് പോലുള്ള മായാ കാഴ്ചകൾ സ്വപ്നങ്ങളായി കാണുമെന്നും അത് സ്വാഭാവികമാണെന്നും സോഷ്യൽ മീഡിയ പറയുന്നു .
ഒപ്പം നന്ദിഗ്രാമിൽ നിങ്ങൾ കാണിച്ച ചതി ആരും കാട്ടില്ലെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു .രാജ്യത്ത് നടക്കുന്ന കർഷക സമരങ്ങളുടെ തന്ത അരിവാൾ ചുറ്റികയല്ലെന്നും ഈ രാജ്യത്തെ മുഴുവൻ കർഷകരാണെന്നും കമന്റുകളുണ്ട് .















