ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഒരുപോലെയുണ്ടായിരിക്കുന്ന മാന്ദ്യത ബാലവേല കൂട്ടുമെന്ന് മുന്നറിയിപ്പുമായി വിദ്യാഭ്യാസ- സാമൂഹ്യക്ഷേമ – ശിശുക്ഷേമ വികസന വകുപ്പുകൾ രംഗത്ത്. കൊറോണ മൂലം അസംഘടിത മേഖലയില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്.
കുടുംബം ഒന്നടങ്കം പണിയെടുക്കുന്ന ശീലമുള്ള ഗ്രാമീണ മേഖലകളില്‍ കുട്ടികളെക്കൂടി ജോലിചെയ്യിക്കാനുള്ള പ്രവണത വീണ്ടും കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്. നഗരങ്ങളില്‍ ജോലി കുറഞ്ഞതോടെ ഗ്രാമീണമേഖലകളിലെ നിര്‍മ്മാണ ശാലകള്‍ മുതിര്‍ന്നവര്‍ക്ക് പകരം മൂന്നിലൊന്ന് ശമ്പളത്തില്‍ കുട്ടികളെ പണിയെടുപ്പിക്കുന്നതായാണ് കണ്ടെത്തിയത്.
ചെരുപ്പു നിര്‍മ്മാണശാലകള്‍, തുണിമില്ലുകള്‍, തോട്ടങ്ങള്‍, ഇഷ്ടിക കളങ്ങള്‍ എന്നിവടങ്ങളില്‍ നടന്ന റെയ്ഡില്‍ 10 നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളെ കണ്ടെത്തിയതോടെയാണ് വ്യാപകമായ അന്വേഷണം ആരംഭിച്ചത്. ഒരു നേരത്തെ മാത്രം ഭക്ഷണം കൊടുത്തുകൊണ്ടാണ് കുട്ടികളെ പണിയെടുപ്പിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. കുട്ടികളെക്കൊണ്ട് 14 മുതല്‍ 16 മണിക്കൂര്‍ വരെ പണിയെടുപ്പിക്കുന്നതായാണ് വിവരം. ബാലാവേലയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പല ഇടങ്ങളില്‍ നിന്നും 1197 കുട്ടികളെ രക്ഷപെടുത്തിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
മാര്‍ച്ച് മാസം ലോക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ സര്‍ക്കാര്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് അസ്വസ്ഥതയോടെ വിളിച്ച കുട്ടികളും എണ്ണം രണ്ടു ലക്ഷമായി. കുട്ടികളുടെ അവസ്ഥ പരിതാപകരമാണെന്ന് വിലയിരുത്തതായി സംഘടനാ പ്രതിനിധി നോബല്‍ പുരസ്‌ക്കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥി പറഞ്ഞു.
Comments