ന്യൂഡൽഹി: കിഴക്കൻ ഏഷ്യയിലൂടെ കരമാർഗ്ഗമുള്ള വാണിജ്യപാതയ്‌ക്ക് ഇന്ത്യക്കൊപ്പം ചേരാൻ ബംഗ്ലാദേശും. നിലവിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഇന്ത്യ- മ്യാൻമാർ-തായ്‌ലാന്റ് ഹൈവേ പദ്ധതിയുമായി സഹകരിക്കാനാണ് ബംഗ്ലാദേശും സന്നദ്ധത പ്രകടിപ്പിച്ചത്.
കിഴക്കൻ ഏഷ്യയിലൂടെ നൂറ്റാണ്ടുകൾക്ക് മുന്നേ ഇന്ത്യക്കുണ്ടായിരുന്ന വാണിജ്യ ബന്ധങ്ങളും സഞ്ചാര പാതകളും വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മ്യാൻമറുമായും തായ്‌ലന്റുമായും ഇന്ത്യ ധാരണയിലെത്തിയത്. ഇതിനൊപ്പം ഇതേ പാത കംബോഡിയയിലേക്കും നീട്ടണമെന്ന ആഗ്രഹവും ഇന്ത്യ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്ന ചർച്ചയിൽ ത്രിരാഷ്‌ട്ര ഹൈവേയുടെ ഭാഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
പശ്ചിമബംഗാളിന്റെ അതിർത്തിയായ ഹിലി മുതൽ മേഘാലയയുടെ മഹേന്ദ്രഗഞ്ചിലേക്കുള്ള പാത ബംഗ്ലാദേശിലൂടെ കടന്നുപോകുന്നതിനുള്ള പദ്ധതി ഇന്ത്യ മുന്നോട്ട് വച്ചിരിക്കുകയാണ്. ഇന്ത്യ-മ്യാൻമാർ-തായ്‌ലന്റ് പാത 3660 കിലോമീറ്റർ ദൂരമാണ് താണ്ടുന്നത്. പാതയുടെ നിർമ്മാണം 2021ൽ പൂർത്തിയാകും. ഇന്ത്യയിലെ മൊറേ പ്രദേശത്തുനിന്നും മ്യാൻമറിലെ ബഗാൻ വഴി-തായ്‌ലന്റിലെ മായേ സോട്ടിലാണ് ഹൈവേ സമാപിക്കുന്നത്. ഇതിലെ നിർണ്ണായമായ രണ്ടു റോഡുകളും ഇന്ത്യയാണ് നിർമ്മിക്കുന്നത്. 120 കിലോമീറ്റർ വരുന്ന കലേവാ-യാഗി റോഡാണ് ഇത്. ഇതിനൊപ്പം 69 പാലങ്ങളും നിർമ്മാണത്തിലാണ്. 2017ലാണ് ഇന്ത്യയുടെ ഭാഗത്തെ നിർമ്മാണം ആരംഭിച്ചത്. ഇതേ ഹൈവേ ലാവോയിലൂടെ കംബോഡിയയിലേക്ക് എത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
Comments