ന്യൂഡൽഹി : കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും വാക്‌സിൻ സ്വന്തമാക്കാനൊരുങ്ങി ദക്ഷിണാഫ്രിക്ക. മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേകയും, ഓക്‌സഫ് സർവ്വകലാശാലയും ചേർന്ന് പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ വികസിപ്പിച്ച കൊവിഷീൽഡ് വാക്‌സിനുകൾ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്ക് കൈമാറും. പാർലമെന്റിൽ ആഫ്രിക്കൻ ആരോഗ്യമന്ത്രി സ്വെലി മഖൈസ് ആണ് ഇക്കാര്യം അറിയിച്ചത്.
1.50 മില്യൺ ഡോസുകളാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യം ഒരു മില്യൺ ഡോസുകളാണ് ആവശ്യപ്പെട്ടിരുന്നത് എങ്കിലും, പിന്നീട് രോഗവ്യാപനം കണക്കിലെടുത്ത് 5 ലക്ഷം ഡോസുകൾ കൂടി അധികമായി ആവശ്യപ്പെടുകയായിരുന്നു. ആവശ്യപ്രകാരം ഒരു മില്യൺ ഡോസുകൾ ഈ മാസവും, 5 ലക്ഷം ഡോസുകൾ ഫെബ്രുവരിയിലും ഇന്ത്യ കൈമാറും.
ആദ്യഘട്ടത്തിൽ രാജ്യത്തെ കൊറോണ പ്രതിരോധ പ്രവർത്തകർക്കാണ് വാക്‌സിനുകൾ നൽകുന്നത്. ഇതിന് ശേഷം കൂടുതൽ വാക്‌സിനുകൾ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യാനാണ് ദക്ഷിണാഫ്രിക്കയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്.
നേരത്തെ ബ്രസീലും ഇന്ത്യയിൽ നിന്നും കൊവിഷീൽഡ് വാക്‌സിൻ ആവശ്യപ്പെട്ടിരുന്നു. ബ്രസീലിന് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ നിലവിൽ പുരോഗമിച്ചുവരികയാണ്. കൊവിഷീൽഡ് വാക്‌സിന്റെ ഏറ്റവും വലിയ നിർമ്മാതാക്കൾ പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് വാക്‌സിനുകൾ സപ്ലൈ ചെയ്യുന്നതിനും സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതിയുണ്ട്.
Comments