മെൽബൺ: ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യൻ ടീം അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ചതായി പരാതി. മൂന്നാം ടെസ്റ്റിനിടെയാണ് കാണികളുടെ ഭാഗത്തു നിന്നും ഇന്ത്യൻ താരങ്ങൾക്കെതിരെ വംശീയ അധിക്ഷേപമുണ്ടായത്. സംഭവത്തിൽ മാച്ച് റഫറിയ്‌ക്ക് ഇന്ത്യൻ ടീം പരാതി നൽകി.
ജസ്പ്രീത് ബൂമ്ര, മുഹമ്മദ് സിറാജ് എന്നിവരെയാണ് ഓസ്‌ട്രേലിയൻ കാണികൾ അധിക്ഷേപിച്ചത്. മദ്യപിച്ചെത്തിയ ചിലരാണ് വംശീയച്ചുവയുള്ള പരാമർശങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവം ഐസിസി ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിയ ബിസിസിഐ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
വംശീയ അധിക്ഷേപം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. സംഭവത്തിൽ ഐസിസിയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും പ്രതികരിക്കാൻ തയ്യാറാകണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ ഇക്കാര്യം താരങ്ങൾ ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ദിനവും മൂന്നാം ദിനവും സമാനമായ സംഭവമുണ്ടായെന്നാണ് റിപ്പോർട്ട്.















