ബ്രിസ്‌ബെയ്ൻ: നാലാം ടെസ്റ്റിൽ നടരാജിന്റെ മികവിൽ ഓസീസ് മുൻ നിരയെ വീഴ്‌ത്തി ഇന്ത്യ. സെഞ്ച്വറി നേടി പൊരുതിയ ലബുഷെയിന്റെ മികവിൽ ഓസീസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 274 എന്ന നിലയിലാണ്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസീസിനായി കമറൂൺ ഗ്രീൻ 28 റൺസുമായും ടിം പെയ്ൻ 38 റൺസുമായും ക്രിസിലുണ്ട്. ഇന്ത്യൻ ബൗളർമാരിൽ ആദ്യ ടെസ്റ്റിനിറങ്ങിയ ടി.നടരാജനാണ് അരങ്ങേറ്റത്തിൽ രണ്ടു വിക്കറ്റ് വീഴ്‌ത്തി ആതിഥേയരുടെ കുതിപ്പിന് തടയിട്ടത്.
ലബുഷെയിനെ 108 റൺസിനാണ് നടരാജൻ ഋഷഭ് പന്തിന്റെ കയ്യിലെത്തിച്ചത്. മദ്ധ്യനിരയിൽ കരുത്തോടെ പോരാടിയ മാത്യൂ വേഡിനേയും നടരാജൻ തന്നെ മടക്കി. ഷാർദ്ദുൽ ഠാക്കൂറാണ് നടരാജന്റെ പന്തിൽ 45 റൺസെടുത്ത വേഡിനെ പിടിച്ചു പുറത്താക്കിയത്.
കളിയുടെ തുടക്കത്തിൽ വാർണറെ ഒരു റൺസിന് പുറത്താക്കി മുഹമ്മദ് സിറാജും മാർക്കസ് ഹാരിസിനെ അഞ്ചു റൺസിന് മടക്കി ഷാർദ്ദൂൽ ഠാക്കുറും ഇന്ത്യക്ക് മേൽകൈ നൽകി യിരുന്നു. തുടർന്നാണ് ലബുഷെയിനും സ്മിത്തും ചേർന്ന് 70 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് നീർത്തത്. സ്മിത്ത് 36 റൺസിന് പുറത്തായ ശേഷം എത്തിയ മാത്യൂ വേഡ് നാലാം വിക്കറ്റിൽ ലബുഷെയിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 130 റൺസിന്റെ സെഞ്ച്വറി കൂട്ടുകെട്ടാണ് ഓസീസിനെ 200 കടത്തിയത്. ഇരുവരും നടരാജന്റെ രണ്ടാം സ്‌പെല്ലിൽ വീണതോടെയാണ് ഓസീസിന് മുൻതൂക്കം നഷ്ടമായത്.
ഇന്ത്യയ്‌ക്കായി വാഷിംഗടൺ സുന്ദർ, മുഹമ്മദ് സിറാജ്, ടി.നടരാജ്, ഷാർദ്ദൂൽ ഠാക്കുർ, നവ്ദീപ് സെയ്നി, രോഹിത് ശർമ്മ എന്നിവർ ഒന്നാം ദിവസം പന്തെറിഞ്ഞു.
Comments