ശ്രീനഗർ: പതിറ്റാണ്ടുകളായുള്ള ഇരുട്ടിന് വിരാമമായി. ജമ്മു കശ്മീരിലെ തണ്ഡ ഗ്രാമത്തിൽ വൈദ്യുതി ലഭിച്ചു. ദോഡ ജില്ലയിലുള്ള തണ്ഡാ ഗ്രാമത്തിൽ ആദ്യമായാണ് വൈദ്യുതി കണക്ഷൻ ലഭിക്കുന്നത്. വർഷങ്ങളായുള്ള കാത്തിരിപ്പ് സഫലമായതിന്റെ നിർവൃതിയിലാണ് ഗ്രാമവാസികൾ.
ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ഗ്രാമത്തിൽ വൈദ്യുതി കണക്ഷൻ ലഭ്യമാക്കണമെന്നുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ദോഡ ജില്ലാ ഭരണകൂടത്തിനാണ് അദ്ദേഹം ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ഒരു മാസത്തിനുള്ളിൽ ദോഡയിലെ ഉൾഗ്രാമങ്ങളിൽ വൈദ്യുതി ലഭ്യമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവ്. ഇത് അനുസരിച്ച് ദോഡ ജില്ലാ ഭരണകൂടം ഇതിനായുള്ള നടപടികൾ ആരംഭിച്ചു. 10 ദിവസങ്ങൾക്കുള്ളിൽ ഇതിനായുള്ള നടപടികൾ ജില്ലാ ഭരണകൂടം ആവിഷ്കരിച്ചു.
മേഖലയിലെ കാലാവസ്ഥയും ഭൂപ്രദേശത്തെ പ്രത്യേകതകളും വൈദ്യുതി ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാൽ കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രദേശത്ത് വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞുവെന്നാണ് അധികൃതർ പറയുന്നത്.
വളരെ അഭിമാനം നിറഞ്ഞ ദിവസമാണിനെന്ന് ദോഡ ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് കമ്മീഷണർ ഡോ സാഗർ ഡി ഡോയ്ഫോടെ പ്രതികരിച്ചു. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കണമെന്നത് സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വളരെയേറെ സന്തോഷം നിറഞ്ഞ നിമിഷമാണെന്നാണ് ഗ്രാമവാസികൾ പ്രതികരിച്ചത്. ലഫ് ഗവർണർ മനോജ് സിൻഹയേയും ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് കമ്മീഷണറേയും അഭിനന്ദിക്കുന്നുവെന്നും ഗ്രാമവാസികൾ വ്യക്തമാക്കി. 70 വർഷങ്ങൾക്ക് ശേഷം വൈദ്യുതി ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് അവർ.
Comments