മലയാളിയുടെ അഭിമാനമായ പയ്യോളി എക്സ്പ്രസിനെ വാർത്തെടുത്ത മാധവൻ നമ്പ്യാരെ പത്മ ശ്രീ നൽകി ആദരിച്ച് രാജ്യം. വെറുമൊരു കായിക പരിശീലകൻ എന്നതിലുപരി പി.ടി ഉഷയ്ക്ക് സ്വർണത്തിളക്കം സമ്മാനിച്ച പരിശീലകൻ എന്ന നിലയിലാണ് ഒ.മാധവൻ നമ്പ്യാർ അറിയപ്പെടുന്നത്. ചെറുപ്പം മുതൽ തന്നെ ഓട്ടക്കാരൻ. ഗുരുവായൂരപ്പൻ കോളേജിലെ അത്‌ലറ്റിക്‌സ് ചാമ്പ്യൻ. അങ്ങനെ ‘കോച്ച് നമ്പ്യാർ’ക്ക് വിശേഷണങ്ങൾ ഏറെയാണ്.
അത്‌ലറ്റിക്‌സിനോട് ചെറുപ്പം മുതൽ തന്നെ താത്പ്പര്യം ഉണ്ടായിരുന്ന നമ്പ്യാർ 1955ൽ എയർ ഫോഴ്‌സിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് സർവീസസിനെ പ്രതിനിധീകരിച്ച് ദേശീയ മീറ്റുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ചെങ്കിലും രാജ്യത്തെ പ്രതിനിധീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അവിടെയാണ് നമ്പ്യാരുടെ ജീവിതത്തിലെ വഴിത്തിരിവ് ഉണ്ടായത്.
തനിക്ക് സാധിക്കാത്തത് തന്നിലെ പരിശീലകനിലൂടെ സാധിക്കുക എന്ന തീരുമാനമാണ് നമ്പ്യാർ പി.ടി ഉഷയിലൂടെ സാക്ഷാത്ക്കരിച്ചത്. സ്‌പോർട്‌സ് കൗൺസിൽ പരിശീലകനായതോടെയാണ് പി.ടി ഉഷ നമ്പ്യാരുടെ ശിക്ഷണത്തിൽ എത്തുന്നത്. പിന്നീട് നടന്നതെല്ലാം ചരിത്രമായിരുന്നു. മെഡലുകൾ വാരിക്കൂട്ടിയ ഗുരു-ശിഷ്യ ബന്ധം ലോകപ്രശസ്തമായി. അങ്ങനെ 1985ൽ അദ്ദേഹം പ്രഥമ ദ്രോണാചാര്യ പുരസ്‌കാരവും കരസ്ഥമാക്കി.
Comments